മുഖ്യമന്ത്രി പിണറായി വിജയൻറെ മാനസപുത്രനായതുകൊണ്ടാണ് എം ആർ അജിത്കുമാറിനെതിരെയുള്ള നടപടി വൈകിയതെന്ന് തൃണമൂൽ കോൺഗ്രസ്സ് നേതാവ് പി വി അൻവർ. അജിത് കുമാറിനെതിരെ നേരത്തെ നടപടി വേണമായിരുന്നെന്ന് പി വി അൻവർ പറഞ്ഞു. പിണറയി മുഖ്യമന്ത്രിയായി ഇരിക്കുന്നിടത്തോളം അജിത്കുമാർ സുരക്ഷിതനാണെന്നും പി വി അൻവർ പറഞ്ഞു.
വ്യാജ മൊഴി കേസിൽ എഡിജിപി എംആർ അജിത് കുമാറിനെതിരെ കേസെടുക്കാമെന്ന് ഡിജിപി അറിയിച്ചിരുന്നു. ഇതിലാണ് പി വി അൻവറിന്റെ പ്രതികരണം. പി വിജയനെതിരെ വ്യാജ മൊഴി നൽകിയ സംഭവത്തിൽ സിവിലായും ക്രിമിനലായും അജിത് കുമാറിനെതിരെ നടപടി സ്വീകരിക്കാമെന്നാണ് ഡിജിപിയുടെ ശുപാർശ. ഗുരുതരമായ ക്രിമിനൽ കുറ്റത്തിൽ തെറ്റായ മൊഴി നൽകിയെന്നും തെറ്റായ മൊഴി ഒപ്പിട്ടും നൽകിയെന്നും ഇത് ക്രിമിനൽ കുറ്റമാണെന്നും ഡിജിപി വ്യക്തമാക്കി.
സ്വർണക്കടത്തിൽ പി വിജയന് ബന്ധമുണ്ടെന്ന് ആയിരുന്നു അജിത്കുമാർ നൽകിയ മൊഴി. ഇക്കാര്യം എസ്പി സുജിത് ദാസ് പറഞ്ഞുവെന്നായിരുന്നു അജിത് കുമാർ ഡിജിപിക്ക് നൽകിയ മൊഴി. എന്നാൽ സുജിത് ദാസ് ഇക്കാര്യം നിഷേധിച്ചു. തുടർന്ന് സംഭവത്തിൽ പി വിജയൻ നിയമനടപടി ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകിയിരുന്നു. ഇതിൽ സർക്കാർ അഭിപ്രായം ഡിജിപിയോട് ചോദിക്കുകയും തുടർന്നാണ് അജിത് കുമാറിനെതിരെ നടപടിയെടുക്കാമെന്ന് അറിയിക്കുകയും ചെയ്തത്.