ന്യൂ മാഹി ഇരട്ടക്കൊലക്കേസ് വിചാരണ; കൊടി സുനിക്ക് കണ്ണൂർ ജില്ലയിൽ പ്രവേശിക്കാൻ അനുമതി

ടിപി ചന്ദ്രശേഖരൻ വധക്കേസിൽ പരോളിലുള്ള കൊടി സുനിക്ക് കണ്ണൂർ ജില്ലയിൽ പ്രവേശിക്കാൻ അനുമതി. ന്യൂ മാഹി ഇരട്ടക്കൊലക്കേസ് വിചാരണക്കായാണ് കൊടിസുനിക്ക് ജില്ലയിൽ പ്രവേശിക്കാൻ അനുമതി നൽകിയത്. വിചാരണ ദിവസങ്ങളിൽ തലശ്ശേരി കോടതിയിൽ എത്താനാണ് അനുമതി നൽകിയിരിക്കുന്നത്.

കേസിൽ ഈ മാസം 22നാണ് വിചാരണ തുടങ്ങുന്നത്. കോടതിയിൽ എത്താൻ പരോൾ വ്യവസ്ഥയിൽ ഇളവ് തേടി സുനി അപേക്ഷ നൽകിയിരുന്നു. എന്നാൽ വിചാരണ നീട്ടിവെക്കണമെന്ന സുനിയുടെ ആവശ്യം കോടതി തള്ളിയിരുന്നു. കേസിൽ രണ്ടാം പ്രതിയാണ് കൊടി സുനി.

അതേസമയം, ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ജനുവരി 29 വരെയാണ് കൊടി സുനിക്ക് പരോൾ ലഭിച്ചിരിക്കുന്നത്. കൊടി സുനിയുടെ അമ്മ നൽകിയ അപേക്ഷ പരിഗണിച്ചാണ് കോടതി 30 ദിവസത്തെ പരോൾ അനുവ​ദിച്ചത്. പരോൾ ആവശ്യപ്പെട്ട് അമ്മ മനുഷ്യാവകാശ കമ്മീഷനാണ് ആദ്യം അപേക്ഷ നൽകിയത്. കമ്മീഷൻ്റെ കത്തിൻ്റെ അടിസ്ഥാനത്തിൽ ജയിൽ ഡിജിപി പരോൾ അനുവദിക്കുകയായിരുന്നു. പൊലീസിന്റെ പ്രെബേഷൻ റിപ്പോർട്ട് പ്രതികൂലമായിട്ടും ജയിൽ ഡിജിപി അനുകൂല നിലപാട് എടുക്കുകയായിരുന്നു.

വടകരയ്ക്കടുത്ത് വള്ളിക്കാട് വച്ച് 2012 മേയ് 4ന് ആർഎംപി സ്‌ഥാപക നേതാവ് ടിപി ചന്ദ്രശേഖരനെ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുതിയത്. വിചാരണയ്ക്ക് ശേഷം 2014ൽ എംസി അനൂപ്, കിർമാണി മനോജ്, കൊടി സുനി, ടികെ രജീഷ്, സിപിഎം പാനൂർ ഏരിയ കമ്മിറ്റി അംഗമായിരുന്ന പികെ കുഞ്ഞനന്തൻ അടക്കം 11 പ്രതികളെ ജീവപര്യന്തം തടവിനും കണ്ണൂർ സ്വദേശി ലംബു പ്രദീപിനെ 3 വർഷത്തെ തടവിനും ശിക്ഷിച്ചിരുന്നു. 36 പ്രതികളുണ്ടായിരുന്ന കേസിൽ സിപിഎം നേതാവായ പി മോഹനൻ ഉൾപ്പെടെ 24 പേരെ വിട്ടയച്ചു. ശിക്ഷ അനുഭവിക്കുന്നതിനിടെ പികെ കുഞ്ഞനന്തൻ 2020 ജൂണിൽ മരിച്ചിരുന്നു.

Read more