മലയാളത്തിലെ ഓണ്‍ലൈന്‍ മാധ്യമ കൂട്ടായ്മയായ 'കോം ഇന്ത്യക്ക് ' പുതിയ ഭാരവാഹികൾ

മലയാളത്തിലെ ഓണ്‍ലൈന്‍ മാധ്യമ കൂട്ടായ്മയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ ഇന്ത്യ( കോം ഇന്ത്യ)ക്ക് പുതിയ ഭാരവാഹികളായി. തിരുവനന്തപുരത്തു ചേർന്ന വർഷിക ജനറല്‍ ബോഡിയാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. വിന്‍സെന്റ് നെല്ലിക്കുന്നേലിനെ ( സത്യം ഓൺലൈൻ ) പ്രസിഡൻ്റായും, അബ്ദുല്‍ മുജീബിനെ ( കെ.വാർത്ത ) സെക്രട്ടറിയായും വീണ്ടും തിരഞ്ഞെടുത്തു. കെ.കെ ശ്രീജിത്താണ് ( ട്രൂവിഷൻ ന്യൂസ് ) ട്രഷറർ.

സോയിമോന്‍ മാത്യു (മലയാളി വാർത്ത) – വൈസ് പ്രസിഡൻ്റ്, അജയ് മുത്താന (വൈഗ ന്യൂസ്), കെ ബിജുനു (കേരള ഓൺലൈൻ ന്യൂസ് ) – ജോ. സെക്രട്ടറിമാർ. അല്‍ അമീന്‍ ( ഇ വാർത്ത ), ഷാജന്‍ സ്‌കറിയാ (മറുനാടൻ മലയാളി), ഷാജി (എക്സ്പ്രസ്സ് കേരള), ബിനു ഫല്‍ഗുണന്‍ , രാഗേഷ് സനല്‍ (അഴിമുഖം) , സാജ് കുര്യന്‍ (സൗത്ത് ലൈവ്), വിജേഷ് (ഈസ്റ്റ് കോസ്റ്റ് ഡയ്ലി), കുഞ്ഞിക്കണ്ണന്‍ മുട്ടത്ത് (കാസർഗോഡ് വാർത്ത), കെ.ആര്‍.രതീഷ് (ഗ്രാമജോതി) – എക്സിക്യുട്ടീവ് അംഗങ്ങള്‍ .

പുതിയ സാഹചര്യത്തിൽ, ഓണ്‍ലൈന്‍ മീഡിയകളുടെ പ്രാധാന്യം മുമ്പെത്തെക്കാള്‍ വര്‍ധിച്ചെന്ന് വാർഷക യോഗം വിലയിരുത്തി. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടയിലും, ഡിജിറ്റൽ മാധ്യമ മേഖല ഉത്തരവാദിത്വ പൂര്‍ണമായ പ്രവര്‍ത്തനമാണ് കാഴ്ചവച്ചിരിക്കുന്നത്. കോവിഡ് പ്രതിസന്ധി എല്ലാ മേഖലയെന്നതുപോലെ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പ്രവര്‍ത്തനത്തെയും പ്രതികൂലമായി ബാധിച്ച സാഹചര്യത്തിൽ, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തു നിന്നും അനുഭാവപൂര്‍വമായ സമീപനം, ഓണ്‍ലൈന്‍ മീഡിയകളോട് ഉണ്ടാകണമെന്നും യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.

ഈ വര്‍ഷം ആദ്യം പുതിയ നിയമം നിലവില്‍ വന്ന ശേഷം കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്കിയ രാജ്യത്തെ ആകെയുള്ള 3 സംഘടനകളില്‍ ഒന്നാണ് കോം ഇന്ത്യയും കോം ഇന്ത്യയുടെ കീഴിലുള്ള ഇന്ത്യന്‍ ഡിജിറ്റല്‍ പബ്ലീഷേഴ്‌സ് കണ്ടന്റ് ഗ്രീവന്‍സ് കൗൺസിലും.

പുതിയതായി അപേക്ഷ നല്‍കിയ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി അംഗത്വം നല്‍കാനും കോം ഇന്ത്യയുടെ വാർഷിക യോഗത്തിൽ തീരുമാനമായിട്ടുണ്ട്. അപേക്ഷകളുടെ സൂഷ്മ പരിശോധനകൾക്ക് ശേഷം ബന്ധപ്പെട്ട മാധ്യമങ്ങളെ ഓദ്യോഗികമായി തീരുമാനം അറിയിക്കും.

പുതുതായി കോം ഇന്ത്യയിൽ അംഗമാകാൻ ആഗ്രഹിക്കുന്ന ഓൺലൈൻ മാധ്യമങ്ങൾക്കും, യൂട്യൂബ് ചാനലുകൾക്കും www.comindia.org എന്ന വെബ് സൈറ്റ് വഴിയോ 4comindia@gmail.com എന്ന മെയിലിലോ അപേക്ഷിക്കാവുന്നതാണ്. വാർത്ത വിഭാഗത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ മാത്രമാണ് പരിഗണിക്കുക.