'ഈനാംപേച്ചിയും മരപ്പട്ടിയും വേണ്ട, സിപിഎമ്മിന് ചിഹ്നം ബോംബ് മതി'; പരിഹസിച്ച് കോൺഗ്രസ്, ബോംബ് നിര്‍മ്മിക്കുന്നവർക്കെതിരെ മുഖം നോക്കാതെ നടപടിയെന്ന് മുഖ്യമന്ത്രി

സിപിഎമ്മിനെ നിയമസഭയിൽ പരിഹസിച്ച് പ്രതിപക്ഷം. സിപിഎമ്മിന് ചിഹ്നം ഈനാംപേച്ചിയും മരപ്പട്ടിയും വേണ്ട എന്നും ബോംബ് മതിയെന്നും സണ്ണി ജോസഫ് എംഎൽഎ പറഞ്ഞു. ദുരൂഹ സാഹര്യത്തിൽ കാണുന്ന സ്റ്റീൽ പാത്രങ്ങൾ ആരും തുറന്നു നോക്കരുതെന്ന നിർദേശം നൽകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പറഞ്ഞു.

തലശ്ശേരിയിൽ ആൾത്താമസമില്ലാത്ത വീട്ടുപറമ്പിൽ തേങ്ങയെടുക്കാനെത്തിയ 85-കാരൻ ബോംബ് സ്ഫോടനത്തിൽ മരിച്ച സംഭവം സഭയിൽ ഉന്നയിച്ച് സംസാരിക്കുകയായിരുന്നു പ്രതിപക്ഷം. സിപിഎമ്മിന് ചിഹ്നം പോയാൽ എ.കെ ബാലൻ പറഞ്ഞത് പോലെ ഈനാംപേച്ചിയും മരപ്പട്ടിയും വേണ്ട ബോംബ് മതിയെന്ന് സണ്ണി ജോസഫ് എംഎൽഎ പരിഹസിച്ചു.

കൂത്ത്പറമ്പ് തിരഞ്ഞെടുപ്പിൽ, വടകര തിരഞ്ഞെടുപ്പിൽ ആർക്കെതിരെ പ്രയോഗിക്കാനാണ് ബോംബ് നിർമിച്ചതെന്നും സണ്ണി ജോസഫ് എംഎൽഎ ചോദിച്ചു. സിപിഎം ബോംബ് നിർമാണം ആയുധമാക്കുകയാണെന്നും അതിനെ പ്രോത്സാഹിപ്പിക്കുകയാണെന്നും എന്നിട്ടതിനെ ന്യായീകരിക്കുകയാണെന്നും സണ്ണി ജോസഫ് എംഎൽഎ കുറ്റപ്പെടുത്തി. കേസുകളിൽ നിന്ന് പ്രതികൾക്ക് രക്ഷ നൽകുന്നു. അതിന് പണം നൽകുന്നു. രക്തസാക്ഷികളെ പ്രഖ്യാപിച്ച് ശിക്ഷിക്കുന്നതും അതിനെ ബഹുമതിയാക്കി മാറ്റുന്നതും അവസാനിപ്പിക്കണമെന്നും സണ്ണി ജോസഫ് എംഎൽഎ പറഞ്ഞു.

അതേസമയം ദുരൂഹ സാഹര്യത്തിൽ കാണുന്ന സ്റ്റീൽ പാത്രങ്ങൾ ആരും തുറന്നു നോക്കരുതെന്ന നിർദേശം ജനങ്ങൾക്ക് നൽകണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും പറഞ്ഞു. ആൾത്താമസമില്ലാത്ത വീട്ടുപറമ്പിൽ തേങ്ങയെടുക്കാനെത്തിയ ആളാണ് മരിച്ചത്. എടുത്ത് നോക്കിയതും കൈയ്യിലിരുന്ന് പൊട്ടി. മുഖം പോലും ഉണ്ടായില്ല. പാർട്ടിയിലെ രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള സംഘർഷമാണ് ബോംബ് നിർമാണത്തിന് പിന്നിൽ. സ്വന്തം പാർട്ടിക്കാർക്കുവേണ്ടി ഉണ്ടാക്കിയ ബോംബാണ് ഇതെന്നും സതീശൻ ആരോപിച്ചു.

അതേസമയം പാനൂരിൽ വയോധികൻ മരിച്ച സംഭവം ദൗർഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തെ സമാധാനം തകർക്കാനുള്ള ശ്രമം കർശനമായി തടയുമെന്നും ബോംബ് നിർമാണത്തിൽ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സണ്ണി ജോസഫ് എംഎൽഎയുടെ അടിയന്തരപ്രമേയത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഇത്തരം സംഭവങ്ങള്‍ അമര്‍ച്ച ചെയ്യാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാൻ സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ ഊര്‍ജ്ജിത അന്വേഷണം നടത്തി കുറ്റക്കാരായ 15 പേരെയും അറസ്റ്റ് ചെയ്ത് നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്‌ഫോടക വസ്തുക്കളുടെ നിര്‍മ്മാണവും മറ്റും തടയുന്നതിന് ശക്തമായ നടപടികളും പരിശോധനയുമാണ് പൊലീസ് നടത്തിവരുന്നത്. ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും അനധികൃത നിര്‍മ്മാണവും ശേഖരണവും തടയുന്നതിനും കണ്ടെത്തുന്നതിനുമായി ക്വാറി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിരന്തരം റെയ്ഡുകള്‍ നടത്തി ആവശ്യമായ നിയമനടപടികള്‍ സ്വീകരിച്ചു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.