പിണറായി വിജയനെ ആര്‍എസ്എസ് പ്രചാരക് ആക്കണം; കേരളത്തില്‍ ബിജെപിയുടെ അഞ്ചാംപത്തിയായി പ്രവര്‍ത്തിക്കുന്നു; ആഞ്ഞടിച്ച് കെ സുധാകരന്‍

മതനിരപേക്ഷ കക്ഷികള്‍ക്ക് കോണ്‍ഗ്രസിനെ വിശ്വസിക്കാനാവില്ലെന്ന ബിജെപിയുടെ പല്ലവി ഏറ്റുപാടുന്ന മുഖ്യമന്ത്രി പിണറായി വിജയനെ ആര്‍എസ്എസ് പ്രചാരക് ആക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ബിജെപിയെ ഫാസിസ്റ്റ് എന്നു വിളിക്കാന്‍ നാക്കു പൊന്താത്ത മുഖ്യമന്ത്രി ഇന്ത്യാ സഖ്യത്തിനു നേതൃത്വം കൊടുക്കുന്ന മതേതര കക്ഷിയായ കോണ്‍ഗ്രസിനെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്.

ബിജെപിയുടെ ഔദാര്യത്തില്‍ മുഖ്യമന്ത്രിയായ പിണറായിയുടെ ലാവ്ലിന്‍ കേസും, മാസപ്പടി കേസും ഉള്‍പ്പെടെയുള്ള അഴിമതിക്കേസുകളില്‍ നടപടി എടുക്കാതെ കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ സഹായിക്കുന്നതിന് പ്രത്യുപകാരം ആയിട്ടാണ് പറ്റുന്ന അവസരങ്ങളില്‍ എല്ലാം കോണ്‍ഗ്രസിന്റെ മതേതര നിലപാടുകള്‍ക്കെതിരെ ബിജെപിക്ക് ഒപ്പം ചേര്‍ന്ന് പിണറായി വിജയന്‍ പച്ചക്കള്ളങ്ങള്‍ പ്രചരിപ്പിക്കുന്നത്.

ഇന്ത്യാ സഖ്യത്തിനുവേണ്ടി ഒരിടത്തും പ്രചരണത്തിന് ഇറങ്ങാത്ത ഏക ബിജെപിയിതര മുഖ്യമന്ത്രി പിണറായി വിജയനാണ് എന്ന യാഥാര്‍ത്ഥ്യം വിസ്മരിക്കാനാവില്ല. മോദിയെയോ ബിജെപിയെയോ ഫാസിസ്റ്റ് എന്നു വിളിക്കാന്‍ സിപിഎമ്മിലെ ഒരു നേതാവിനെയും കേരള മുഖ്യമന്ത്രി അനുവദിക്കില്ല. സിപിഎം പോളിറ്റ് ബ്യൂറോ, ദേശീയ ജനറല്‍ സെക്രട്ടറി, കേന്ദ്രകമ്മിറ്റി എന്നൊക്കെ പറയുന്നത് അലങ്കാരങ്ങള്‍ മാത്രമാണ് സിപിഎം എന്നു പറഞ്ഞാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് പിണറായി വിജയന്‍ എന്നായിട്ട് നാളുകള്‍ ഏറെയായി.

Read more

ബാബ്റി മസ്ജിജ് പൊളിച്ചതും, ഭക്ഷണത്തിന്റെയും വസ്ത്രധാരണത്തിന്റെയും അഭിപ്രായപ്രകടനത്തിന്റെയും പേരില്‍ അനേകരെ ചുട്ടുകരിച്ചതും, പൗരത്വഭേദഗതി നിയമം നടപ്പാക്കിയതുമെല്ലാം പിണറായി വിജയന് ഫാസിസം അല്ലാതാവുന്നത് ബിജെപിയുടെ അഞ്ചാംപത്തിയായി പ്രവര്‍ത്തിക്കുന്നതിനാലാണെന്ന് കെ സുധാകരന്‍ പറഞ്ഞു.