ഓശാന പ്രദഷിണത്തിന് അനുമതി നിഷേധിച്ചത് സുരക്ഷ കാരണങ്ങളാല്‍; കോണ്‍ഗ്രസിനും സിപിഎമ്മിനും വേറെ പണിയില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍

ഡല്‍ഹി സേക്രഡ് ഹാര്‍ട്ട് പള്ളിയില്‍ ഓശാന പ്രദഷിണത്തിന് അനുമതി നിഷേധിച്ചത് സുരക്ഷ കാരണങ്ങള്‍ മുന്‍നിറുത്തിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. കഴിഞ്ഞ ദിവസം ഹനുമാന്‍ ചാലിസയ്ക്കും അനുമതി നിഷേധിച്ചിരുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. സംഭവത്തെ രാഷ്ട്രീമായി കാണേണ്ടതില്ലെന്നും ബിജെപി അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസിനും സിപിഎമ്മിനും വേറെ പണിയില്ല. മുംബൈ ഭീകരാക്രമണ കേസിലെ സൂത്രധാരന്‍ തഹാവൂര്‍ റാണയെ എത്തിച്ചതിന്റെ ഭാഗമായി ദില്ലിയില്‍ സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. മുനമ്പം വിഷയത്തില്‍ പരിഹാരം കണ്ടത് നരേന്ദ്ര മോദിയാണ്. മോദിക്ക് വോട്ട് ചെയ്യുന്നവര്‍ അവിടെയില്ലാതിരുന്നിട്ടും വിഷയത്തിന് പരിഹാരം കണ്ടുവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രീണന രാഷ്ട്രീയമാണ് സ്വീകരിക്കുന്നതെന്നും ബിജെപി അധ്യക്ഷന്‍ പറഞ്ഞു. അതേസമയം വിഷയത്തില്‍ പ്രതികരിച്ച സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി ന്യൂനപക്ഷങ്ങളെ ബിജെപി സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നുവെന്ന് ആരോപിച്ചു. ന്യൂനപക്ഷങ്ങള്‍ക്കെതിരെ തുടര്‍ച്ചയായി ബോധപൂര്‍വ്വം നിരോധനങ്ങള്‍ ഏര്‍പ്പെടുത്തുകയാണെന്നും എംഎ ബേബി പറഞ്ഞു.

ഡല്‍ഹി സേക്രഡ് ഹാര്‍ട്ട് ദേവാലയത്തിലേക്കുള്ള പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു എംഎ ബേബി. ഡല്‍ഹി പൊലീസ് പറഞ്ഞ കാര്യങ്ങള്‍ വിശ്വസനീയമല്ല. ഹോളി ആഘോഷ സമയത്ത് ന്യൂനപക്ഷ ആരാധനാലയങ്ങള്‍ ഷീറ്റുകൊണ്ട് മറച്ചു. ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളുടെ ലംഘനമാണ്. ന്യൂനപക്ഷ വിരുദ്ധമായ ഭരണ തീരുമാനങ്ങളുടെ പശ്ചാത്തലത്തില്‍ മാത്രമേ കാണാന്‍ കഴിയൂവെന്ന് എംഎ ബേബി കൂട്ടിച്ചേര്‍ത്തു.

Read more

ന്യൂനപക്ഷങ്ങള്‍ക്കെതിരെ തുടര്‍ച്ചയായി ബോധപൂര്‍വ്വം നിരോധനങ്ങള്‍ ഏര്‍പ്പെടുത്തുകയാണ്. സമീപകാലത്ത് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു. ഭരണഘടന ഉറപ്പു നല്‍കുന്ന വിശ്വാസ സ്വാതന്ത്ര്യത്തിനും ആരാധന സ്വാതന്ത്ര്യത്തിനും എതിരാണ് നടപടികള്‍. ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്ന വകുപ്പുകളിലെ നഗ്നമായ നിയമ ലംഘനമാണിതെന്നും സിപിഎം ജനറല്‍ സെക്രട്ടറി പ്രതികരിച്ചു.