ആമയിഴഞ്ചാന്‍ തോട്ടിലെ രക്ഷാപ്രവര്‍ത്തനം: പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിച്ചു; മെഡിക്കല്‍ കോളജില്‍ പ്രത്യേക സംവിധാനം

തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന് സമീപം ആമയിഴഞ്ചാന്‍ തോട്ടിലെ രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് അടിയന്തര വൈദ്യസഹായം എത്തിക്കുന്നതിന് പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിച്ചു. ഓക്‌സിജന്‍ സപ്പോര്‍ട്ട്, ബേസിക് ലൈഫ് സപ്പോര്‍ട്ട് തുടങ്ങിയ സംവിധാനങ്ങളുള്ള ആംബുലന്‍സുകളും സജ്ജമാക്കും. വെള്ളത്തിലിറങ്ങുന്നവര്‍ക്ക് ഡോക്‌സിസൈക്ലിന്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ മരുന്നുകളും നല്‍കുന്നതാണ്.

തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന് സമീപം ആമയിഴഞ്ചാന്‍ തോട്ടിലെ രക്ഷാപ്രവര്‍ത്തനത്തിനിടെ എന്തെങ്കിലും ബുദ്ധിമുട്ട് നേരിട്ടാല്‍ വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തില്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. ഐസിയു സംവിധാനം ഉള്‍പ്പെടെയുള്ളവ പ്രത്യേകമായി ക്രമീകരിച്ച് എമര്‍ജന്‍സി റെഡ് സോണ്‍ സജ്ജമാക്കി.

അടിയന്തര വൈദ്യസഹായം എത്തിക്കുന്നതിന് ഡോക്ടര്‍ അടങ്ങിയ പ്രത്യേക മെഡിക്കല്‍ സംഘത്തെ മന്ത്രിയുടെ നിര്‍ദേശാനുസരണം നിയോഗിച്ചിട്ടുണ്ട്. ഓക്‌സിജന്‍ സപ്പോര്‍ട്ട്, ബേസിക് ലൈഫ് സപ്പോര്‍ട്ട് തുടങ്ങിയ സംവിധാനങ്ങളുള്ള ‘കനിവ് ‘ 108 ആംബുലന്‍സുകള്‍ ഉള്‍പ്പെടെയുള്ളവ സജ്ജമാക്കി.