മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷാ പരിശോധന; വീണ്ടും എതിര്‍പ്പുമായി തമിഴ്‌നാട്

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷാ പരിശോധനയില്‍ വീണ്ടും എതിര്‍പ്പുമായി തമിഴ്‌നാട്. ബേബി ഡാം ബലപ്പെടുത്തിയ ശേഷം മാത്രമേ സുരക്ഷാ പരിശോധന നടത്താന്‍ സാധിക്കൂ എന്ന നിലപാടിലാണ് തമിഴ്‌നാട്. സുപ്രീംകോടതി അനുവദിച്ചിട്ടുള്ള സുരക്ഷാ പരിശോധന ഉടന്‍ നടത്തണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം.

മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി യോഗത്തിലാണ് കേരളം ഇക്കാര്യം ആവശ്യപ്പെട്ടത്. തമിഴ്‌നാട് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഉന്നയിക്കുന്ന തടസവാദങ്ങളും നിസഹരണവുമാണ് പരിശോധന വൈകുന്നതിന് കാരണം. 2011ല്‍ ആണ് അവസാനമായി സുരക്ഷാ പരിശോധന നടത്തിയത്. സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സംഘമായിരുന്നു അന്ന് പരിശോധന നടത്തിയത്.

2018ല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ വീണ്ടും സുരക്ഷാ പരിശോധന നടത്തണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ തമിഴ്‌നാടിന്റെ നിസഹരണം കാരണമാണ് പരിശോധന ഇതുവരെ നടത്താന്‍ കഴിയാതിരുന്നത്. പരിശോധന ഉടന്‍ നടത്തണമെന്നാണ് കേരളം മേല്‍നോട്ട സമിതി യോഗത്തില്‍ അറിയിച്ചത്.

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സ്ഥാപിച്ചിട്ടുള്ള ഉപകരണങ്ങളുടെ ക്ഷമതയും ഡാമിന്റെ ചലനവും ഉള്‍പ്പെടെയുള്ള കാര്യങ്ങളും പരിശോധിക്കണമെന്ന് കേരളം വ്യക്തമാക്കിയിട്ടുണ്ട്.