മാനന്തവാടി നഗരസഭയില്‍ നാളെ എസ്ഡിപിഐ ഹര്‍ത്താല്‍

വയനാട്ടില്‍ കടുവ ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ മാനന്തവാടി നഗരസഭയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് എസ്ഡിപിഐ. രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് എസ്ഡിപിഐ മാനന്തവാടി മണ്ഡലം പ്രസിഡന്റ് വി സുലൈമാന്‍ പറഞ്ഞു.

അതേസമയം പഞ്ചാര കൊല്ലിയില്‍ നരഭോജിയായ കടുവയെ പിടികൂടുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി പ്രദേശത്ത് ബിഎന്‍എസ്എസ് 163 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. നഗരസഭയിലെ പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിലാണ് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്.

വയനാട്ടില്‍ ആദിവാസി സ്ത്രീയെ കൊന്ന കടുവയെ വെടിവച്ചു കൊല്ലാനുള്ള നടപടി ഇന്നു തന്നെ സ്വീകരിക്കുമെന്ന് മന്ത്രി ഒആര്‍ കേളു പറഞ്ഞു. കടുവയെ നരഭോജി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി വെടിവച്ച് കൊല്ലാനുള്ള ഉത്തരവായിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ജനങ്ങളുടെ സുരക്ഷയ്ക്കായി പ്രദേശത്ത് ആര്‍ആര്‍ടി സംഘത്തെ വിന്യസിച്ചുവെന്നും മന്ത്രി അറിയിച്ചു. അതേസമയം മരിച്ച രാധയുടെ കുടുംബത്തിന് 11 ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും അഞ്ച് ലക്ഷം രൂപ ഇന്ന് തന്നെ നല്‍കുമെന്നും മന്ത്രി അറിയിച്ചു.

Read more

സ്ഥലത്ത് കൂട് സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഫെന്‍സിംഗ് നടപടികള്‍ ജനകീയപിന്തുണ അടക്കമുള്ള സാധ്യമായ മാര്‍ഗങ്ങള്‍ എല്ലാം തേടി പെട്ടന്ന് തന്നെ പൂര്‍ത്തിയാക്കാനും തീരുമാനിച്ചു. മക്കളില്‍ ആര്‍ക്കെങ്കിലും ജോലി നല്‍കണമെന്ന് രാധയുടെ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. അക്കാര്യം മന്ത്രിസഭയില്‍ ഉന്നയിക്കാനും നടപ്പാക്കാനും വനം മന്ത്രി തന്നെ മുന്‍കൈയെടുക്കുമെന്നും മന്ത്രി അറിയിച്ചു.