രാജ്യന്തര അവയവക്കടത്ത് കേസിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്; ഇരകളെ കണ്ടെത്തി രക്തപരിശോധന, പിന്നീട് അവയവ റാക്കറ്റിന്....

രാജ്യന്തര അവയവക്കടത്ത് കേസിൽ കൂടുതൽ വിവരങ്ങൾ കണ്ടെടുത്തത് അന്വേഷണ സംഘം. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന അവയവക്കച്ചവടത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ഇറാൻ അവയവക്കടത്തിൽ അറസ്റ്റിലായ രാംപ്രസാദിന് എട്ട് സംസ്ഥാനങ്ങളിൽ ഇടപാടുകളുണ്ടെന്ന നിർണായക കണ്ടെത്തലാണ് പുറത്ത് വന്നത്.

വിവിധ സംസ്ഥാനങ്ങളിലുള്ള അവയവ റാക്കറ്റുകൾക്ക് ഇരകളെ കണ്ടെത്തി നൽകിയിരുന്നത് രാംപ്രസാദാണ്. അവയവ ദാതാക്കളെ കണ്ടെത്തി ആദ്യം രക്തപരിശോധന നടത്തി വിവരങ്ങൾ ശേഖരിക്കും. പിന്നീട് ഇരകളെ അവയവ റാക്കറ്റിന് കൈമാറുകയായിരുന്നു പതിവ്. വൃക്ക നൽകാൻ തയ്യാറുള്ളവരുടെ രക്തപരിശോധന നടത്തി മൃതസഞ്ജീവനി മാതൃകയിൽ ഡേറ്റാ ബേസ് തയ്യാറാക്കിയിരുന്നതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.

അവയക്കടത്തുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസമാണ് ആന്ധ്രാപ്രദേശിൽ നിന്ന് രാംപ്രസാദിനെ അറസ്റ്റ് ചെയ്‌തത്‌. എട്ട് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് ഇയാൾ അവയവക്കച്ചവടം നടത്തിയിട്ടുണ്ടെന്നാണ് വിവരം. പശ്ചിമബംഗാൾ, തമിഴ്‌നാട്, മധ്യപ്രദേശ്, കർണാടക അടക്കമുള്ള സംസ്ഥാനങ്ങളിൽ ഇയാൾ അവയവക്കച്ചവടം നടത്തിയിട്ടുണ്ട് എന്ന വിവരം ലഭിച്ചിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളുടെ പരിധിയിൽ പെടുന്ന കേസുകൾ അതാത് സംസ്ഥാനങ്ങളിലേക്ക് കൈമാറാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം.

കഴിഞ്ഞദിവസമാണ് രാജ്യാന്തര അവയവ കടത്ത് കേസില്‍ ഹൈദരാബാദ് റാക്കറ്റിലെ മുഖ്യകണ്ണിയെ അന്വേഷണ സംഘം പിടികൂടിയത്. പ്രതാപൻ എന്ന പേരില്‍ അറിയപ്പെടുന്ന ബല്ലംകൊണ്ട രാമപ്രസാദ് ആണ് പിടിയിലായത്. ഹൈദരാബാദില്‍ നിന്നുമാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. ഇയാളെ ആലുവയിൽ എത്തിച്ച് ചോദ്യം ചെയ്തിരുന്നു.

കഴിഞ്ഞ ദിവസമാണ് പ്രതിയെ തേടി പൊലീസ് അന്വേഷണം സംഘം ഹൈജരാബാദിലെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രാജ്യാന്തര കടത്ത് സംഘത്തെക്കുറിച്ച് നിര്‍ണായക വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഒന്നാം പ്രതി സബിത്ത് നാസർ അവയവ കടത്ത് സംഘവുമായി ആദ്യം ബന്ധം സ്ഥാപിക്കുന്നത് ഹൈദരാബാദിൽ വെച്ചാണെന്നാണ് കണ്ടെത്തിയിരുന്നത്. തൃശൂർ സ്വദേശി സബിത്ത് നാസർ കേസിലെ മുഖ്യ പ്രതിയാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

Read more