ഒളിവില്‍ തുടരുന്ന സിദ്ദിഖിന്റെ ജാമ്യ ഹര്‍ജി സുപ്രീം കോടതിയില്‍; ഹാജരാകുന്നത് ദിലീപിന് വേണ്ടി വാദിച്ച അഭിഭാഷക സംഘം

ബലാത്സംഗ കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയതിന് പിന്നാലെ ഒളിവില്‍ പോയ നടന്‍ സിദ്ദിഖ് മുന്‍കൂര്‍ ജാമ്യ ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചു. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിയുടെ ജൂനിയര്‍ രഞ്ജീത റോത്തഗി മുഖേനയാണ് ജാമ്യ ഹര്‍ജി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്നത്.

സിദ്ദിഖിനായി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി സുപ്രീം കോടതിയില്‍ ഹാജരാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 150ഓളം പേജുള്ള ഹര്‍ജിയാണ് സമര്‍പ്പിച്ചിരിക്കുന്നത്. ഹൈക്കോടതി വിധിയില്‍ പിഴവുകളുണ്ടായെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ഹൈക്കോടതി വിധി അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായതും മുകുള്‍ റോത്തഗിയും സംഘവുമായിരുന്നു. വ്യാഴാഴ്ച രാവിലെ രഞ്ജിത റോത്തഗി മെന്‍ഷനിംഗ് ഓഫീസര്‍ക്ക് വെള്ളിയാഴ്ച ഹര്‍ജി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് മെയില്‍ അയയ്ക്കും. തുടര്‍ന്ന് എപ്പോള്‍ ഹര്‍ജി പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് തീരുമാനിക്കും.

അതിജീവിത പരാതി നല്‍കാന്‍ വൈകിയതാണ് പ്രധാനമായും ജാമ്യ ഹര്‍ജിയില്‍ ഉയര്‍ത്തിക്കാട്ടുന്നത്. അതേസമയം കേരള പൊലീസ് നടനെ അറസ്റ്റ് ചെയ്യാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ്. അന്വേഷണ സംഘം ഒളിവിലുള്ള സിദ്ദിഖിനായി വിമാനത്താവളങ്ങളില്‍ ഉള്‍പ്പെടെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്.

ലൈംഗിക പീഡനക്കേസില്‍ നടന്‍ സിദ്ദിഖ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. സിദ്ദിഖിനെതിരെ പ്രഥമദൃഷ്ട്യാ കുറ്റമുണ്ടെന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും കോടതി പറഞ്ഞു. സിദ്ദിഖിന്റെ ലൈംഗികശേഷി പരിശോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് സിഎസ് ഡയസിന്റെ ബെഞ്ചാണ് സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.

അതിക്രമത്തിനിരയായി എന്നുവച്ച് പരാതിക്കാരിയുടെ സ്വഭാവം വിലയിരുത്തരുത്. പരാതിക്കാരിക്ക് വിശ്വാസ്യതയില്ലെന്ന വാദം അനാവശ്യമാണെന്നും സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഉത്തരവില്‍ ഹിയക്കോടതി പറയുന്നു. ഉത്തരവില്‍ സര്‍ക്കാരിനെതിരെയും കടുത്ത വിമര്‍ശനമുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാതെ സര്‍ക്കാര്‍ നിഗൂഢമൗനം പാലിച്ചെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി.

പരാതിക്കുള്ള കാലതാമസം ഒരു കുറ്റമായി കണക്കാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഇരയെ വ്യക്തിഹത്യ നടത്താന്‍ പാടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. നടന്‍ വലിയ സ്വാധീനമുള്ളയാളാണ്. മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ പരാതിക്കാരിയെയും സാക്ഷികളെയും സ്വാധീനിക്കാന്‍ ഇടയുണ്ട്. പരാതിക്കാരിയുടെ മൊഴി സാധൂകരിക്കുന്ന തെളിവുകള്‍ അന്വേഷണസംഘം കണ്ടെത്തി. അതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും ആയിരുന്നു പ്രോസിക്യൂഷന്‍ വാദം. ഇത് കോടതി അംഗീകരിക്കുയായിരുന്നു.

അതേസമയം തനിക്കെതിരെയുളള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും, മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ഹര്‍ജിയില്‍ സിദ്ദിഖിന്റെ വാദം. ഈ വാദങ്ങള്‍ തള്ളികൊണ്ടാണ് ജസ്റ്റിസ് സിഎസ് ഡയസിന്റെ ബെഞ്ച് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.