ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്; മുന്‍കൂര്‍ ജാമ്യ ഹര്‍ജി പിന്‍വലിച്ച് ശ്രീനാഥ് ഭാസി

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് നടന്‍ ശ്രീനാഥ് ഭാസി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി പിന്‍വലിച്ചു. എക്‌സൈസ് സംഘം നിലവില്‍ ശ്രീനാഥ് ഭാസിയെ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ല. ഇതേ തുടര്‍ന്നാണ് താരം ജാമ്യാപേക്ഷ പിന്‍വലിച്ചത്. നടന്റെ ഹര്‍ജി ഈ മാസം 22ന് പരിഗണിക്കാന്‍ ഹൈക്കോടതി നേരത്തെ മാറ്റിയിരുന്നു.

ഇതിന് പിന്നാലെയാണ് അപേക്ഷ പിന്‍വലിച്ചത്. എക്‌സൈസ് അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും അറസ്റ്റ് തടയണമെന്നും കാട്ടിയാണ് ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിച്ചത്. ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും നിരോധിത ലഹരി നല്‍കാറുണ്ടെന്നായിരുന്നു ആലപ്പുഴയില്‍ കഞ്ചാവുമായി പിടിയിലായ തസ്ലീമയുടെ മൊഴി.

ഇതിന്റെ അടിസ്ഥാനത്തില്‍ സിനിമ മേഖലയിലേക്കും എക്സൈസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. പ്രതികളുടെ സിനിമ ബന്ധം പരിശോധിക്കുമെന്നും പ്രതികളും 2 സിനിമാതാരങ്ങളും തമ്മിലുള്ള ബന്ധം അന്വേഷണപരിധിയിലാണെന്നും ആവശ്യമെങ്കില്‍ ഇവരെ നോട്ടീസ് നല്‍കി വിളിപ്പിക്കുമെന്നും എക്സൈസ് അറിയിച്ചിരുന്നു.

ഇക്കഴിഞ്ഞ ദിവസമാണ് ഹൈബ്രിഡ് കഞ്ചാവുമായി ആലപ്പുഴയില്‍ യുവതി ഉള്‍പ്പെടെ രണ്ട് പേര്‍ എക്സൈസ് പിടിയിലാവുന്നത്. ഇവരില്‍ നിന്നും ഒന്നര കോടിയുടെ ഹൈബ്രിഡ് കഞ്ചാവാണ് എക്‌സൈസ് പിടിച്ചെടുത്തത്. സിനിമ മേഖലയും ടൂറിസം മേഖലയും ലക്ഷ്യം വെച്ച് എത്തിച്ച ഹൈബ്രിഡ് കഞ്ചാവാണ് പിടികൂടിയത്. മൂന്ന് കിലോ കഞ്ചാവും പ്രതികളില്‍ നിന്ന് പിടികൂടി. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു.

ചെന്നൈ സ്വദേശി ക്രിസ്റ്റീന എന്ന് വിളിക്കുന്ന തസ്ലീമ സുല്‍ത്താന്‍, മണ്ണാഞ്ചേരി സ്വദേശി ഫിറോസ് എന്നിവരാണ് പിടിയിലായത്. ബാംഗ്ലൂരില്‍ നിന്നാണ് പ്രതികള്‍ ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചതെന്ന് പൊലീസ് പറയുന്നു. കഞ്ചാവ് എത്തിക്കുന്ന റാക്കറ്റുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തുമെന്നും അന്വേഷണ സംഘം അറിയിച്ചു.