'അനാഥത്വത്തിൻ്റെ കണ്ണീർ കഥപറഞ്ഞ് 4 കെട്ടി'; കുടുക്കിയത് ഭാര്യമാരുടെ ഫെയ്‌സ് ബുക്ക് സൗഹൃദം, യുവാവ് പിടിയിൽ

അനാഥത്വത്തിൻ്റെ കണ്ണീർ കഥപറഞ്ഞ് വിവാഹം കഴിച്ചുനടന്ന വിരുതൻ പിടിയിൽ. കാസർകോട് വെള്ളരിക്കുണ്ട് സ്വദേശി, കോന്നി പ്രമാടം പുളിമുക്ക് തേജസ് ഫ്ലാറ്റിൽ താമസിക്കുന്ന ദീപു ഫിലിപ്പി(36)നെയാണ് കോന്നി പോലീസ് പിടികൂടിയത്. 4 പേരെയാണ് ഇതുവരെയായി ഇയാൾ കെട്ടിയത്.

ഒറ്റപ്പെടലിൻ്റെ വേദന തീർക്കാനായി വിവാഹങ്ങൾ ചെയ്‌ത്‌ നടന്ന യുവാവിന് കെണിയായത് ഭാര്യമാരുടെ ഫെയ്‌സ് ബുക്ക് സൗഹൃദമാണ്. രണ്ടാം ഭാര്യ നാലാം ഭാര്യയുടെ ഫെയ്‌സ്‌ ബുക്ക് ഫ്രണ്ടായതോടെയാണ് യുവാവിന്റെ കള്ളക്കഥ ആകെ പൊളിഞ്ഞത്. താൻ അനാഥനാണെന്നും വിവാഹം കഴിച്ചാൽ ഒറ്റപ്പെടുന്നതിൻ്റെ വേദന മാറുമെന്നുമുള്ള സങ്കടം പറഞ്ഞാണ് ദീപു യുവതികളുടെ സഹതാപം പിടിച്ച്പറ്റിയത്.അവരിൽനിന്ന് കിട്ടുന്ന കണ്ണീരാനുകൂല്യം മുതലാക്കി കല്യാണവും കഴിക്കും. ഇതായിരുന്നു പതിവ് തന്ത്രം.

തുടർന്ന് ഒരുമിച്ചുജീവിച്ച് ലൈംഗികമായി ഉപയോഗിച്ചശേഷം അടുത്ത ഇരയെ തേടിപ്പോകും.
കാസർകോട് വെള്ളരിക്കുണ്ട് സ്വദേശിനിയെ 10 കൊല്ലം മുമ്പ് കല്യാണം കഴിച്ചായിരുന്നു തുടക്കം. ബന്ധത്തിൽ രണ്ട് കുട്ടികളുമുണ്ടായി. തുടർന്ന് സ്വർണാഭരണങ്ങളും പണവും കൈക്കലാക്കിയശേഷം ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് മുങ്ങി. അടുത്തുതന്നെ കാസർകോട്ടുള്ള മറ്റൊരു യുവതിയുമായി തമിഴ്‌നാട്ടിലേക്ക് കടന്ന ദീപു അവിടെ കുറേക്കാലം ഒരുമിച്ച് താമസിച്ചശേഷം സ്ഥലംവിട്ടു.

പിന്നീട് എറണാകുളത്ത് എത്തി ഒരു സ്ത്രീയുമായി അടുത്തു. കുറച്ചുനാൾ അവരുമൊത്ത് കഴിഞ്ഞപ്പോഴാണ് ഫെയ്‌സ്ബുക്കിലൂടെ ആലപ്പുഴ സ്വദേശിനിയെ പരിചയപ്പെട്ടത്. വിവാഹമോചിതയായ ഇവരെ വലയിലാക്കി അർത്തുങ്കൽവെച്ച് കല്യാണവും കഴിച്ചു. രണ്ടാമത്തെ ഭാര്യ അടുത്തിടെ ദീപുവിൻ്റെ നിലവിലെ ഭാര്യയായ ആലപ്പുഴ സ്വദേശിനിയുടെ ഫെയ്‌സ് ബുക്ക് സുഹൃത്തായി. അപ്പോഴാണ് അവരുടെ ഭർത്താവിന്റെ സ്ഥാനത്ത് തൻ്റെ മുൻ ഭർത്താവ് ഇരിക്കുന്ന ചിത്രം കണ്ടത്. ഇതോടെ രണ്ടാം ഭാര്യ ദീപുവിൻ്റെ കള്ളക്കളികൾ വിശദീകരിച്ചുകൊടുത്തു.

ദീപുവിന് മുമ്പ് ഉണ്ടായ ഒരു വാഹനാപകടവുമായി ബന്ധപ്പെട്ട കേസിൽ ഇൻഷുറൻസ് തുകയായ മൂന്നര ലക്ഷം രൂപ കിട്ടിയപ്പോൾ തന്നോടുള്ള താത്പര്യം കുറഞ്ഞതായും ഉപേക്ഷിച്ചുകടക്കാൻ പോകുന്നെന്നും ഇതിനിടെ ആലപ്പുഴ സ്വദേശിനിക്ക് തോന്നി. തുടർന്നാണ് ഇവർ പരാതിയുമായി കോന്നി പോലീസിനെ സമീപിച്ചത്. കാസർകോട്, വെള്ളരിക്കുണ്ട്, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിൽ യുവതിയെ എത്തിച്ച് ഇയാൾ ബലാത്സംഗം നടത്തിയതായും പോലീസിന് അന്വേഷണത്തിൽ ബോധ്യപ്പെട്ടു. തുടർന്ന് തിങ്കളാഴ്ച‌ പുലർച്ചെ പോലീസ് ഇൻസ്പെക്‌ടർ പി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ദീപുവിനെ പിടികൂടുകയായിരുന്നു. ഇയാളെ റിമാൻഡ് ചെയ്തു.