തിരുവനന്തപുരത്ത് മത്സരം എല്‍ഡിഎഫും ബിജെപിയും തമ്മില്‍; ശശി തരൂര്‍ മത്സര ചിത്രത്തിലേയില്ല; ഇടതുപക്ഷം വിജയത്തിനടുത്തെന്ന് പന്ന്യന്‍ രവീന്ദ്രന്‍

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ മത്സരം എല്‍ഡിഎഫും ബിജെപിയും തമ്മിലാണെന്ന് ഇടത് സ്ഥാനാര്‍ഥി പന്ന്യന്‍ രവീന്ദ്രന്‍. യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂര്‍ മത്സര ചിത്രത്തിലേയില്ലെന്നും കടുത്ത പോരാട്ടം നടക്കുന്നത് എല്‍ഡിഎഫും ബിജെപിയും തമ്മിലാണെന്നുമാണ് പന്ന്യന്‍ പറഞ്ഞു.

ഇലക്ഷന്‍ പ്രചാരണത്തിന്റെ തുടക്കത്തില്‍ മണ്ഡലത്തില്‍ മത്സരം യുഡിഎഫും ബിജെപിയും തമ്മിലാണെന്ന് ശശി തരൂര്‍ പറഞ്ഞിരുന്നു. ഇതിനു മറുപടിയായാണ് പന്ന്യന്‍ ഇക്കാര്യം പറഞ്ഞത്.

നിലവിലെ എംപി ശശി തരൂരിനെക്കുറിച്ച് ജനങ്ങള്‍ക്ക് മതിപ്പില്ല. അദ്ദേഹത്തിനുള്ള പിന്തുണ കൊഴിഞ്ഞു പോയിക്കൊണ്ടിരിക്കുകയാണ്. തരൂരില്‍ നിന്നും കൊഴിയുന്ന വോട്ടുകള്‍ സ്വാധീനിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അങ്ങനെ നോക്കുമ്പോള്‍ നിലവില്‍ കുറച്ചുകൂടി മുന്നില്‍ നില്‍ക്കുന്നത് ബിജെപിയാണെന്ന് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

ബിജെപിയെ ഫൈറ്റ് ചെയ്യേണ്ടത് ഇടതുപക്ഷമാണ്. പക്ഷെ എല്‍ഡിഎഫും ബിജെപിയും തമ്മിലുള്ള അകലം, കണക്ക് അനുസരിച്ച് 99.5 ശതമാനത്തിന്റെ അകലമുണ്ട്. പ്രചാരണം തുടങ്ങിയപ്പോഴത്തേതില്‍ നിന്നും ബഹുദൂരം മുന്നിലാണ് ഇപ്പോള്‍ ഇടതുപക്ഷം. തിരുവനന്തപുരത്ത് മത്സരം യുഡിഎഫും ബിജെപിയും തമ്മിലാണെന്ന തരൂരിന്റെ പ്രസ്താവന അദ്ദേഹത്തിന്റെ മോഹം മാത്രമാണെന്ന് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.