മോദിയുടെ സന്ദര്‍ശനത്തിന് സുരക്ഷ ഒരുക്കണം; ഉരുൾപൊട്ടൽ മേഖലകളിലെ ഇന്നത്തെ ജനകീയ തെരച്ചിൽ പരിമിതപ്പെടുത്തി

വയനാട്ടിലെ ഉരുൾപൊട്ടൽ മേഖലകളിൽ ഇന്ന് തീരുമാനിച്ചിരുന്ന ജനകീയപങ്കാളിത്തത്തോടെയുള്ള തെരച്ചിൽ പരിമിതപ്പെടുത്തി. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച ദുരന്തബാധിത മേഖലകൾ സന്ദർശിക്കുന്നതിനാൽ തിരച്ചിലിനെത്തുന്ന ആളുകളുടെ എണ്ണവും സമയവും പരിമിതപ്പെടുത്തിയിരിക്കുകയാണ്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാ​ഗമായി തിരച്ചിൽ 11 മണിക്ക് അവസാനിപ്പിക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്.

മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ സാധാരണ തിരച്ചിന് പുറമെ, ജനകീയപങ്കാളിത്തത്തോടെ വെള്ളിയാഴ്ച പരിശോധന നടത്താനായിരുന്നു തീരുമാനം. തെരച്ചിലിനായി ബന്ധുക്കളും നാട്ടുകാരുമായ ഏകദേശം 190 പേരുടെ പട്ടിക ജില്ലാ ഭരണകൂടം നേരത്തേ തയ്യാറാക്കിയിരുന്നു. ക്യാമ്പുകളിലും ബന്ധുവീടുകളിലും കഴിയുന്നവരെക്കൂടി ഉൾപ്പെടുത്തി ആറുമേഖലയാക്കി തിരച്ചിൽ നടത്താനായിരുന്നു പദ്ധതി. എന്നാൽ വ്യാഴാഴ്ച രാത്രി 12 മണിയോടെ തിരച്ചിൽ പരിമിതപ്പെടുത്തികൊണ്ടുള്ള തീരുമാനം വന്നു.

ഓരോ ക്യാമ്പുകളിൽനിന്നും മൂന്ന് പേരെ മാത്രമേ തിരച്ചിലിനായി സർക്കാർ വാഹനങ്ങളിൽ ഉരുൾപൊട്ടൽ മേഖലകളിലേക്ക് എത്തിക്കൂ. കാണാതായവരുടെ അടുത്തബന്ധുക്കളെ ഒഴിവാക്കി ചെറുപ്പക്കാരയവരെ മാത്രമാവും ഇവിടേക്ക് പ്രവേശിക്കാൻ അനുവദിക്കുക. അതേസമയം, ജനകീയ പങ്കാളിത്തത്തോടെ വിപുലമായ തിരച്ചിൽ ഞായറാഴ്ച നടത്താനാണ് ആലോചന.