ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികളുടെ ശിക്ഷാ ഇളവ്: 'അബദ്ധമല്ല, എല്ലാം ചട്ടപ്രകാരം'; ജയിൽ സൂപ്രണ്ട്

ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികളുടെ ശിക്ഷാ ഇളവ് അബദ്ധമല്ലെന്ന് വ്യക്തമാക്കി ജയിൽ സൂപ്രണ്ട്. എല്ലാം ചട്ടപ്രകാരമാണെന്നും ജയിൽ സൂപ്രണ്ട് പറഞ്ഞു. അബദ്ധത്തിൽ സംഭവിച്ചതാണെന്ന ജയിൽ മേധാവിയുടെ വാദം തള്ളിയാണ് ജയിൽ സൂപ്രണ്ട് രംഗത്തെത്തിയത്.

പുതുക്കിയ പട്ടികയിൽ ടി പി വധക്കേസ് പ്രതികളില്ലായിരുന്നു എന്നാണ് ജയിൽ മേധാവി അറിയിച്ചത്. ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളുടെ പേര് ശിക്ഷാ ഇളവിനുള്ള പട്ടികയിൽ ഉൾപ്പെട്ടതിൽ പരസ്പര വിരുദ്ധ വാദങ്ങളാണ് ജയിൽ മേധാവിയും കണ്ണൂർ ജയിൽ സൂപ്രണ്ടും ഉയർത്തുന്നത്.

അതേസമയം ശിക്ഷാ ഇളവിനുള്ള പട്ടിക തയ്യാറാക്കിയത് ചട്ടപ്രകാരമാണെന്ന് ജയിൽ സൂപ്രണ്ട് പറഞ്ഞു. 2022-ലെ ആഭ്യന്തര വകുപ്പിറക്കിയ ചട്ടം അനുസരിച്ചാണ് പട്ടിക തയ്യാറാക്കിയത്. അതിൽ ടി പി വധക്കേസ് പ്രതികളുടെ പേരുൾപ്പെട്ടിട്ടുണ്ട്. പൊലീസ്, പ്രൊബേഷൻ റിപ്പോർട്ടുകൾ ലഭിച്ച ശേഷമേ അന്തിമ പട്ടിക നൽകൂവെന്നും ജയിൽ സൂപ്രണ്ട് വ്യക്തമാക്കി.

കഴിഞ്ഞ വർഷം തയ്യാറാക്കിയ ലിസ്റ്റാണ് പുറത്ത് വന്നത്. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഉണ്ടാക്കിയതാണിത്. ജൂണ്‍ മാസത്തിലാണ് ഇത്തരമൊരു നീക്കം സർക്കാർ നടത്തിയത്. ജൂണ്‍ 13 നാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സുപ്രണ്ട്, സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് കത്തയച്ചത്. സര്‍ക്കാര്‍ ഉത്തരവില്‍ പരാമര്‍ശിച്ചിരിക്കുന്ന മാനദണ്ഡപ്രകാരം തടവുകാര്‍ക്ക് സ്‌പെഷ്യല്‍ റിമിഷന്‍ നല്‍കി വിട്ടയക്കാന്‍ വേണ്ടി തീരുമാനിച്ചെന്നും പ്രതികളുടെ പ്രൊബേഷന്‍ റിപ്പോര്‍ട്ട് സഹിതം ഫയലുകള്‍ സര്‍ക്കാരിലേക്ക് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നുമായിരുന്നു കത്തില്‍. പട്ടികയില്‍ സൂചിപ്പിക്കുന്ന പ്രതികളുടെ റിമിഷനായി പ്രതികളുടെ ബന്ധുക്കളുടേത് ഉള്‍പ്പെടെയുള്ള പ്രതികരണങ്ങള്‍ ഉള്‍പ്പെടുത്തി സര്‍ക്കാരിലേക്ക് അയക്കണമെന്നുമായിരുന്നു നിർദേശം.

അതേസമയം ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകില്ലെന്ന് വ്യക്തമാക്കി ജയിൽ ഡിജിപി ഇന്നലെ രംഗത്തെത്തിയിരുന്നു. കേസിൽ കോടതി ഉത്തരവിന് മുമ്പാണ് ലിസ്റ്റ് തയ്യാറാക്കിയതെന്നും വിഷയത്തിൽ കണ്ണൂർ ജയിൽ സൂപ്രണ്ടിനോട് വിശദീകരണം ചോദിക്കുമെന്നും ജയിൽ ഡിജിപി ബൽറാം കുമാർ ഉപാധ്യായ പറഞ്ഞിരുന്നു. പ്രതികളുടെ പേര് ലിസ്റ്റിൽ നിന്ന് ഒഴിവാക്കുമെന്നും ഡിജിപി പറഞ്ഞു.

Read more