'നോ ക്രൈം നോ ഡ്രഗ്‌സ്'; സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിഷേധ സമരങ്ങളുമായി യുഡിഎഫ്

സംസ്ഥാന സര്‍ക്കാരിനെതിരെ സമരം ശക്തമാക്കാന്‍ തീരുമാനിച്ച് യുഡിഎഫ്. വിവിധ ആവശ്യങ്ങളുന്നയിച്ച് മാര്‍ച്ച് ആദ്യ വാരം മുതല്‍ സര്‍ക്കാരിനെതിരെ യുഡിഎഫ് സംസ്ഥാന വ്യാപകമായി സമരങ്ങള്‍ ശക്തമാക്കാന്‍ ഒരുങ്ങുകയാണ്. സംസ്ഥാനത്ത് വര്‍ദ്ധിക്കുന്ന കുറ്റകൃത്യങ്ങള്‍ക്കും ലഹരി വ്യാപനത്തിനുമെതിരെ ഉപവാസം നടത്തുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ അറിയിച്ചു.

നോ ക്രൈം നോ ഡ്രഗ്‌സ് എന്ന മുദ്രാവാക്യവുമായാണ് യുഡിഎഫ് മാര്‍ച്ച് 5ന് സെക്രട്ടറിയേറ്റിന് മുന്നില്‍ ഉപവാസ സമരം നടത്തുക. ഇതുകൂടാതെ മാര്‍ച്ച് 13ന് എസ്‌സി-എസ്ടി ഫണ്ടുകള്‍ വെട്ടിക്കുറച്ചതിനും ന്യൂനപക്ഷ ഫണ്ട് കുറച്ചതിനുമെതിരെ കൊച്ചിയില്‍ പ്രതിഷേധം സംഘടിപ്പിക്കും.

ഏപ്രില്‍ 4ന് കേരളത്തിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മുന്നിലും രാപ്പകല്‍ സമരം നടത്തും. ഏപ്രില്‍ 10 ന് മലയോര കര്‍ഷകരെ അണിനിരത്തി മലയോര ജില്ലകളില്‍ ഫോറസ്റ്റ് ഓഫീസ് മാര്‍ച്ച് നടത്തും. പ്രതിപക്ഷ നേതാവ് നയിക്കുന്ന തീരദേശ യാത്ര ഏപ്രില്‍ 21 മുതല്‍ 30 വരെ നടക്കുമെന്നും ഹസന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കാസര്‍കോട് നെല്ലിക്കുന്ന് മുതല്‍ തിരുവനന്തപുരം വിഴിഞ്ഞം വരെയായിരിക്കും തീരദേശ യാത്ര. വനം നിയമത്തില്‍ ഇളവ് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയെ കാണാനും യുഡിഎഫ് തീരുമാനിച്ചു. യുഡിഎഫ് ജില്ലാ തലത്തിലും പഞ്ചായത്ത് തലത്തിലും പ്രക്ഷോഭങ്ങള്‍ നടത്തും. താഴെ തട്ടിലെ പ്രവര്‍ത്തകര്‍ക്കായി ക്യാമ്പ് സംഘടിപ്പിക്കും.

Read more

കൊലപാതകങ്ങള്‍ വര്‍ധിച്ചിട്ടും നടപടി ഉണ്ടാകുന്നില്ല. കൊലപാതകത്തെ പ്രോല്‍സാഹിപ്പിക്കുന്ന രാഷ്ട്രീയ സംസ്‌കാരമാണ് ഇതിനുകാരണം. കൊലയാളികളെ സംരക്ഷിക്കുന്ന പാര്‍ട്ടിയുടെ നേതാവാണ് മുഖ്യമന്ത്രി. ആര്‍ക്കും ആരെയും കൊല്ലാം എന്ന സ്ഥിതിയാണ് കേരളത്തില്‍. രാസലഹരിയുടെ പറുദീസയായി കേരളത്തെ മാറ്റിയത് ഈ സര്‍ക്കാരാണ്. പൊലീസും എക്‌സൈസും നിഷ്‌ക്രിയമാണ്. ലഹരി കേസുകളില്‍ പ്രതികളില്‍ കൂടുതലും ഡിവൈഎഫ്‌ഐക്കാരും എസ് എഫ്‌ഐക്കാരുമാണെന്നും എംഎം ഹസന്‍ ആരോപിച്ചു.