പ്രഭാത സവാരിക്കിറങ്ങിയ സ്ത്രീയ്‌ക്കെതിരെ ലൈംഗികാക്രമണം; നാലുനാള്‍ പിന്നിട്ടിട്ടും പ്രതിയെ കിട്ടിയില്ല, ഇരുട്ടില്‍ തപ്പി പൊലീസ്

തിരുവനന്തപുരം മ്യൂസിയത്തില്‍ പ്രഭാത സവാരിക്കിടെ സ്ത്രീയെ ലൈംഗികാക്രമണം നടത്തിയ പ്രതിയെ നാലുനാള്‍ പിന്നിട്ടിട്ടും പിടികൂടാന്‍ കഴിയാതെ ഇരുട്ടില്‍ തപ്പുകയാണ് പൊലീസ്. സിസിടിവി ദൃശ്യങ്ങളും കഴിഞ്ഞ ദിവസം തയ്യാറാക്കിയ രേഖാചിത്രവും ഉപയോഗിച്ചുള്ള അന്വേഷണം കാര്യമായ പുരോഗതിയില്ലാതെ നില്‍ക്കുകയാണ്.

അതേ സമയം കൂടുതല്‍ പൊലീസുകാരേയും, ഷാഡോ പൊലീസിനേയും ഉള്‍പ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചിട്ടുണ്ട്. ഡിസിപി അജിത് കുമാറിന്റെ നേതൃത്യത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്

യുവതിക്കെതിരെ അതിക്രമം നടന്ന അന്ന് പുലര്‍ച്ചെ അക്രമിയെന്ന് സംശയിക്കുന്നയാള്‍ ഒരു വീട്ടിലും അക്രമം നടത്തിയെന്ന് വിവരം ലഭിച്ചിട്ടുണ്ട്. സംഭവ ദിവസം പുലര്‍ച്ചെ മൂന്നരയ്ക്ക് ഒരാള്‍ കുറവന്‍ കോണത്തെ വീട്ടില്‍ കയറി ജനല്‍ ചില്ല് തകര്‍ത്തു. ഈ സംഭവത്തിലെ ദൃശ്യങ്ങളിലുളള ആള്‍ക്ക് തന്നെ ആക്രമിച്ചയാളുമായി സാമ്യമെന്ന് ലൈംഗികാതിക്രമത്തിനിരയായ യുവതി പോലീസിനോട് പറഞ്ഞു.

ആ അക്രമി 3.30 മന് ശേഷം നന്ദന്‍കോട് ഭാഗത്തേക്ക് പോയി എന്നാണ് വിവരം. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് നഗരഹൃദയത്തില്‍ വെച്ച് യുവതി അപമാനിക്കപ്പെട്ടത്. എല്‍എംഎസ് ജംഗ്ക്ഷനില്‍ വാഹനം നിര്‍ത്തിയ ശേഷമാണ് നടക്കുകയായിരുന്നു യുവതിയെ പ്രതി ആക്രമിച്ചത്. ഇതിന് ശേഷം മ്യൂസിയം ഗേറ്റ് ചാടിക്കടന്ന് അകത്ത് കയറി രക്ഷപ്പെട്ടുവെന്നാണ് വിവരം.

സംഭവം നടന്ന പുലര്‍ച്ചെ നാല് മണിക്ക് തന്നെ എയ്ഡ് പോസ്റ്റില്‍ യുവതി വിവരം അറിയിച്ചുവെങ്കിലും പോലീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചില്ല. പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രതിക്കെതിരെ നിസാരവകുപ്പുകളാണ് ആദ്യം ചുമത്തിയത്. ശേഷം വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് ജാമ്യമില്ലാ വകുപ്പുപ്രകാരം പോലീസ് കേസെടുത്തത്.