പാലക്കാട് കാട്ടാന ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം; മാതാവ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് കൂടി ദാരുണാന്ത്യം. പാലക്കാട് മുണ്ടൂരിലാണ് കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചത്. മുണ്ടൂര്‍ കയറംക്കോട് സ്വദേശി അലന്‍ ആണ് മരിച്ചത്. അലന്റെ അമ്മ വിജിയ്ക്കും കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. കണ്ണാടന്‍ചോലയക്ക് സമീപത്ത് വെച്ചായിരുന്നു ആക്രമണം.

ഇരുവരും വീട്ടിലേക്ക് പോകുന്നതിനിടയില്‍ ആയിരുന്നു ആനയുടെ ആക്രമണം. അലന്റെ നെഞ്ചില്‍ ആനയുടെ കുത്തേറ്റതായാണ് പുറത്തുവരുന്ന വിവരം. മുറിവ് ആഴത്തിലുള്ളതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അലന്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചതായി നാട്ടുകാര്‍ പറയുന്നു. അലന്റെ അമ്മ വിജിയ്ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം.

വിജിയെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഒറ്റായാനാണ് അലനെയും മാതാവിനെയും ആക്രമിച്ചതെന്നാണ് വിവരം. ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും അലന്‍ മരിച്ചിരുന്നു. സ്ഥിരം കാട്ടാനകള്‍ ഇറങ്ങാറുള്ള മേഖലയാണിത്. അലന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.