വിജയിയെ കൂടെകൂട്ടാന്‍ ബിജെപി; സുരക്ഷ ഒരുക്കാത്തതില്‍ സ്റ്റാലിന്‍ സര്‍ക്കാരിനെ പഴിചാരി അണ്ണാമലൈ; വൈ-കാറ്റഗറി സുരക്ഷ താമരപാര്‍ട്ടിയുടെ രാഷ്ട്രീയനീക്കമെന്ന് അണ്ണാ ഡിഎംകെ

തമിഴക വെട്രി കഴകം പാര്‍ട്ടിയുമായി നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് വ്യക്തമാക്കിയതോടെ വിജയിയെ കൂടെകൂട്ടാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍. ബിജെപിയാണ് വിജയിയെ തങ്ങളുടെ ഒപ്പം നിലനിര്‍ത്താന്‍ ശ്രമിക്കുന്നത്. ഡിഎംകെ സംഖ്യത്തിന് എതിരായി അണ്ണാ ഡിഎംകെയും വിജയിയും മത്സരിക്കുമ്പോള്‍ സ്റ്റാലില്‍ വീണ്ടും അധികാരം പിടിക്കുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. അണ്ണാ ഡിഎംകെ ഒഴിവായി പോയ സംഖ്യം തമിഴക വെട്രി കഴകത്തെ ഒപ്പം ചേര്‍ക്കുന്നതോടെ തിരികെ പിടിക്കാമെന്നാണ് കെ അണ്ണാമലൈയുടെ കണക്ക് കൂട്ടല്‍. അതിനാല്‍ തന്നെ വിജയിക്ക് പ്രതികൂലമായ പ്രസ്താവനകള്‍ ബിജെപി ഒഴിവാക്കുന്നുണ്ട്.

അതേസമയം, നടന്‍ വിജയ്ക്ക് തമിഴ്നാട് സര്‍ക്കാര്‍ സുരക്ഷനല്‍കാത്തതിനെ വിമര്‍ശിച്ച് ബിജെപി രംഗത്തെത്തുകയും ചെയ്തു. വിജയ്ക്ക് വൈ കാറ്റഗറി സുരക്ഷയനുവദിച്ചത് ആഭ്യന്തര മന്ത്രാലയമാണെന്നും തമിഴ്നാട് സര്‍ക്കാര്‍ എന്തുകൊണ്ട് അതിനുതയ്യാറായില്ലെന്നും ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ. അണ്ണാമലൈ ചോദിച്ചു.

ഇന്റലിജന്‍സ് ബ്യൂറോയുടെ സുരക്ഷാ വിലയിരുത്തലിനുശേഷമാണ് ആഭ്യന്തരമന്ത്രാലയം വിജയ്ക്ക് സുരക്ഷയനുവദിച്ചത്. വിജയ് പങ്കെടുക്കുന്ന ഏതൊരു വേദിയിലും വന്‍ ജനക്കൂട്ടമെത്തുന്നുണ്ട്. വിജയ്യുടെ ജീവന് ഭീഷണിയുണ്ടെന്ന് ഒട്ടേറെ ഏജന്‍സികളും സൂചന നല്‍കിയിരുന്നു. ഇതൊക്കെ പരിഗണിച്ചായിരുന്നു ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടി. പക്ഷേ, എന്തുകൊണ്ടാണ് സംസ്ഥാനസര്‍ക്കാര്‍ വിജയ്ക്ക് ഈ സുരക്ഷ നല്‍കാതിരുന്നത്. ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ സുരക്ഷനല്‍കേണ്ട ഉത്തരവാദിത്വത്തില്‍നിന്ന് ഡിഎംകെ സര്‍ക്കാര്‍ മാറിനില്‍ക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അണ്ണാമലൈ കുറ്റപ്പെടുത്തി.

Read more

രാഷ്ട്രീയത്തില്‍ ഇറങ്ങിയതിനെ തുടര്‍ന്നുള്ള സുരക്ഷാഭീഷണി പരിഗണിച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലം സുരക്ഷ ഉയര്‍ത്തിയത്.തമിഴ്നാട്ടില്‍ മാത്രമായിരിക്കും സുരക്ഷനല്‍കുന്നത്. രണ്ട് കമാന്‍ഡോകളടക്കം എട്ട് സായുധസേനാംഗങ്ങള്‍ സുരക്ഷ ഒരുക്കും. തീരുമാനംതാമര പാര്‍ട്ടിയായ ബിജെപിയുടെ രാഷ്ട്രീയനീക്കമാണെന്ന് അണ്ണാ ഡിഎംകെ. മുതിര്‍ന്ന നേതാവ് കെപി മുനുസാമി പറഞ്ഞു.