നീതി ആയോഗ് യോഗം ബഹിഷ്‌കരിച്ച് ബിഹാര്‍ മുഖ്യമന്ത്രി; എന്‍ഡിഎ ഘടകകക്ഷി നേതാവായ നിതീഷ് കുമാര്‍ വിട്ടുനിന്നതില്‍ ബിജെപിക്ക് ക്ഷീണം

എന്‍ഡിഎ സംഖ്യത്തിലുള്ള ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നീതി ആയോഗ് യോഗം ബഹിഷ്‌കരിച്ചു. ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരിയും വിജയ് കുമാര്‍ സിന്‍ഹയുമാണ് യോഗത്തില്‍ സംസ്ഥാനത്തെ പ്രതിനിധീകരിച്ചത്. നിതീഷ് നിര്‍ണായക യോഗത്തില്‍ നിന്ന് വിട്ടുനിന്നതിന്റെ കാരണം വ്യക്തമല്ല.

നേരത്ത, ബജറ്റ് വിവേചനപരമാണെന്നാരോപിച്ച് നിതി ആയോഗ് യോഗം ബഹിഷ്‌കരിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന മുഖ്യമന്ത്രിമാര്‍ തീരുമാനിച്ചിരുന്നു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി യോഗത്തില്‍ പങ്കെടുത്തു.

അതേസമയം, സംസാരിക്കാന്‍ മതിയായ സമയം അനുവദിച്ചില്ലെന്നാരോപിച്ച് നീതി ആയോഗ് യോഗത്തില്‍ നിന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇറങ്ങിപ്പോയി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാരെ കൂടുതല്‍ നേരം സംസാരിക്കാന്‍ അനുവദിച്ചപ്പോള്‍ അഞ്ച് മിനിറ്റിനുള്ളില്‍ തന്റെ മൈക്ക് ഓഫ് ചെയ്തുവെന്ന് മമത ആരോപിച്ചു. യോഗത്തില്‍ വിവേചനം നേരിട്ടുവെന്നും മമത പറഞ്ഞു.

‘ഞാന്‍ യോഗം ബഹിഷ്‌കരിച്ചാണ് പുറത്തിറങ്ങിയത്. ചന്ദ്രബാബു നായിഡുവിന് സംസാരിക്കാന്‍ 20 മിനിറ്റ് അനുവദിച്ചു. അസം, ഗോവ, ഛത്തീസ്ഗഡ് മുഖ്യമന്ത്രിമാര്‍ 10-12 മിനിറ്റ് സംസാരിച്ചു. വെറും അഞ്ച് മിനിറ്റിന് ശേഷം എന്നെ സംസാരിക്കുന്നതില്‍ നിന്ന് തടഞ്ഞു. ഇത് അന്യായമാണ്. ഞാന്‍ പ്രതിപക്ഷത്ത് നിന്ന് ഒറ്റയ്ക്ക് വന്നു. പക്ഷേ അവര്‍ എന്നെ തടഞ്ഞു. ഇത് അപമാനമാണ്. ഇനി ഒരു യോഗത്തിലും ഞാന്‍ പങ്കെടുക്കില്ല’- മമത ബാനര്‍ജി പറഞ്ഞു.

അതേസമയം നിതി ആയോഗ് കൊണ്ട് ഒരു പ്രയോജനവുമില്ലെന്നും, പിരിച്ചുവിടണമെന്നും മമത ബാനര്‍ജി പറഞ്ഞു. ഇന്ത്യ സഖ്യത്തിലെ മറ്റ് മുഖ്യമന്ത്രിമാര്‍ ബഹിഷ്‌ക്കരിച്ച യോഗത്തില്‍ പങ്കെടുത്ത ശേഷമായിരുന്നു മമതയുടെ പ്രതികരണം. യോഗത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ മമത ബാനര്‍ജി രൂക്ഷ വിമര്‍ശനമുയര്‍ത്തി. ഇന്ത്യ സഖ്യത്തിന്റെ തീരുമാനം മറികടന്ന് യോഗത്തില്‍ പങ്കെടുത്ത മമത ബാനര്‍ജിയെ ശിവസേനയും വിമര്‍ശിച്ചു.