'ബിജെപി പ്രചരിപ്പിക്കുന്നത് വ്യാജ വാർത്തകൾ'; സോറോസ്- സോണിയ ഗാന്ധി ബന്ധം വിവാദത്തിൽ രൂക്ഷ വിമർശനവുമായി ഫ്രഞ്ച് മാധ്യമം 'മീഡിയപാർട്ട്'

ബിജെപി വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന രൂക്ഷ വിമർശനവുമായി ഫ്രഞ്ച് അന്വേഷണാത്മക മാധ്യമമായ മീഡിയ പാർട്ട്. സോറോസ്-സോണിയ ഗാന്ധി ബന്ധമെന്ന ആരോപണം ഉന്നയിക്കുമ്പോൾ ബിജെപി ഉദ്ധരിച്ച വാർത്താ ഏജൻസിയാണ് മീഡിയപാർട്ട്. എന്നാൽ ബിജെപി വാദത്തിന് തെളിവില്ലെന്ന് മീഡിയപാർട്ട് വ്യക്തമാക്കുന്നു. ഇതിനെ ശക്തമായി അപലപിക്കുന്നുവെന്നും അവർ കുറിച്ചു.

ലോക്സഭയിൽ രാഹുൽ ഗാന്ധിക്കെതിരായ സോറോസ് ആരോപണത്തിൽ ബിജെപി ഉദ്ധരിച്ചത് മീഡിയപാർട്ട് റിപ്പോർട്ടാണ്. ഫ്രഞ്ച് പ്രസിദ്ധീകരണമായ മീഡിയാപാർട്ട് പുറത്തുവിട്ട റിപ്പോർട്ടിന്റെ ഉള്ളടക്കമെന്ന നിലയിലായിരുന്നു ആരോപണങ്ങൾ. ഹംഗേറിയൻ- അമേരിക്കൻ വ്യവസായിയുമായ ജോർജ് സോറോസുമായി സോണിയ ഗാന്ധി ഉൾപ്പെടെയുള്ള ഉന്നത കോൺഗ്രസ് നേതാക്കൾക്ക് ബന്ധമുണ്ടെന്നും ബിജെപി ആരോപിച്ചിരുന്നു.

മീഡിയപാർട്ടിൻ്റെ ലേഖനം ബിജെപി തെറ്റായി ഉപയോഗിച്ചുവെന്ന് മീഡിയ പാർട്ടിൻ്റെ പ്രസാധകയും ഡയറക്‌ടറുമായ കാരിൻ ഫ്യൂട്ടോ പറഞ്ഞു.
ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ, “രാഷ്ട്രീയ അജണ്ടകൾക്കായി ഭാരതീയ ജനതാ പാർട്ടിയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഒസിസിആർപിയെ കുറിച്ച് അടുത്തിടെ പ്രസിദ്ധീകരിച്ച അന്വേഷണാത്മക ലേഖനം ഉപകരണമാക്കി മാറ്റിയതിനെ മീഡിയപാർട്ട് ശക്തമായി അപലപിക്കുന്നു. സംഭവിച്ചത് രാഷ്ട്രീയ അജണ്ടയും പത്രസ്വാതന്ത്ര്യത്തെ ആക്രമിക്കലുമാണ്”.

ബിജെപി ഉയർത്തിയ ഈ ഗൂഢാലോചന സിദ്ധാന്തത്തെ പിന്തുണയ്ക്കുന്ന വസ്തുതകളൊന്നും ലഭ്യമല്ല, ഇന്ത്യയിൽ അന്വേഷണാത്മക പത്രപ്രവർത്തനം നടത്തുന്ന ധീരരായ ഇന്ത്യൻ- അന്തർദേശീയ മാധ്യമപ്രവർത്തകരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും കാരിൻ ഫ്യൂട്ടോ കൂട്ടിക്കിച്ചേർത്തു.

പാർലമെൻ്റിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ആക്രമിക്കാൻ മീഡിയപാർട്ടിൻ്റെ റിപ്പോർട്ട് ഉപയോഗിച്ച് അമേരിക്കയിലെ അന്വേഷണാത്മക മാധ്യമ കൂട്ടായ്‌മയായ ഒസിസിആർപിയുമായും ജോർജ് സോറോസുമായും ഗൂഢാലോചന നടത്തിയെന്ന ആരോപണം ബിജെപി ഉയർത്തിയത് വലിയ വിവാദമായിരുന്നു.

Read more

സോണിയ ഗാന്ധിക്ക് ജോർജോ സോറോസ് ഫൗണ്ടേഷൻ ഫണ്ട് നൽകുന്ന ഗ്രൂപ്പുമായി ബന്ധമുണ്ടെന്നായിരുന്നു ബിജെപിയുടെ ആരോപണം. കശ്മീർ സ്വതന്ത്ര രാഷ്ട്രമാക്കണമെന്ന ആശയത്തിന്റെ പിന്തുണക്കാരാണ് ജോർജ് സോറോസ് ഫൗണ്ടേഷൻ എന്ന ആരോപണം നിലനിൽക്കുന്നുണ്ട്.