'മാപ്പ് പറയണം'; ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിന് പിന്നാലെ സല്‍മാന്‍ ഖാന് ഉപദേശവുമായി ബിജെപി എംപി

നടന്‍ സല്‍മാന്‍ ഖാന് ഉപദേശവുമായി ബിജെപി എംപി ഹര്‍നാഥ് സിങ് യാദവ്. കൃഷ്ണമൃഗത്തെ വേട്ടയാടിയതിന് സല്‍മാന്‍ ഖാന്‍ ബിഷ്‌ണോയ് വിഭാഗക്കാരോട് മാപ്പ് പറയണമെന്നാണ് ഹര്‍നാഥ് സിങ് യാദവ് എക്‌സിലൂടെ ആവശ്യപ്പെട്ടത്. 20 വര്‍ഷം മുമ്പ് നടന്ന സംഭവത്തിൽ, എന്‍സിപി നേതാവും മുന്‍ മന്ത്രിയുമായ ബാബാ സിദ്ദിഖി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് എംപി മാപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.

‘പ്രിയ സല്‍മാന്‍ ഖാന്‍, ബിഷ്‌ണോയ് വിഭാഗക്കാര്‍ കൃഷ്ണമൃഗത്തെ ആരാധിക്കുന്നവരാണ്. നിങ്ങള്‍ അതിനെ വേട്ടയാടി, പാകംചെയ്ത് ഭക്ഷിച്ചു. അതിനാല്‍ ബിഷ്‌ണോയ് വിഭാഗക്കാരുടെ വികാരം വൃണപ്പെട്ടു. നിങ്ങള്‍ക്കെതിരെ രോഷമുണ്ട്. മനുഷ്യര്‍ക്ക് തെറ്റുപറ്റാം. നിങ്ങള്‍ ഒരു വലിയ നടനാണ്. രാജ്യത്തെ വലിയ ഒരുവിഭാഗം ജനങ്ങള്‍ നിങ്ങളെ സ്‌നേഹിക്കുന്നുണ്ട്. എനിക്ക് നിങ്ങളെ ഉപദേശിക്കാനുള്ളത് നിങ്ങള്‍ ബിഷ്‌ണോയ് വിഭാഗക്കാരുടെ വികാരം മാനിക്കണം. നിങ്ങള്‍ചെയ്ത തെറ്റിന് മാപ്പ് പറയണം’- ഹര്‍നാഥ് സിങ് യാദവ് എക്‌സിൽ കുറിച്ചു.

ബാബാ സിദ്ദിഖി വധത്തിന്റെ ഉത്തരവാദിത്വം അധോലോക കുറ്റവാളി ലോറന്‍സ് ബിഷ്‌ണോയ് ഏറ്റെടുത്തിരുന്നു. മുംബൈ ബാന്ദ്രാ ഈസ്റ്റിലുള്ള ഓഫീസില്‍വച്ച് ശനിയാഴ്ചയാണ് ബാബാ സിദ്ദിഖി കൊല്ലപ്പെടുന്നത്. ജയിലിൽ കഴിയുന്ന കുപ്രസിദ്ധ ഗുണ്ടാസംഘം ലോറൻസ് ബിഷ്‌ണോയിയുടെ സംഘത്തിൽ പെട്ടവരാണ് തങ്ങളെന്ന് പൊലീസിന്റെ ചോദ്യം ചെയ്യലിൽ പ്രതികൾ പറഞ്ഞിരുന്നു.

പിന്നാലെ ഗുണ്ടാസംഘത്തിലെ അംഗങ്ങളിൽ ഒരാളെന്ന് അവകാശപ്പെടുന്ന ഒരു വ്യക്തി കൊലപാതകത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സമൂഹമാധ്യമത്തിൽ കുറിപ്പിട്ടിരുന്നു. സംഘം വളരെക്കാലമായി ലക്ഷ്യമിടുന്ന ബോളിവുഡ് താരം സൽമാൻ ഖാനുമായുള്ള ഇരയുടെ ബന്ധമാണ് കാരണമെന്നും കുറിപ്പിലുണ്ടായിരുന്നു.

Read more