വഖഫ് ബോർഡിനെക്കാൾ ഭൂസ്വത്ത് കത്തോലിക്ക സഭക്ക് എന്ന ലേഖനം പിൻവലിച്ച് ആർഎസ്എസ് വാരികയായ ഓർഗനൈസർ. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഭൂവുടമ കത്തോലിക്ക സഭയാണ് എന്ന് ചൂണ്ടിക്കാട്ടി ശശാങ്ക് കുമാർ ദ്വിവേദി എഴുതിയ ലേഖനമാണ് പിൻവലിച്ചത്. വഖഫ് ഭേദഗതി ബിൽ പാർലമെന്റ് പാസാക്കിയതിന് പിന്നാലെ കത്തോലിക്ക സഭയുടെ സ്വത്ത് വിവരങ്ങൾ ആർഎസ്എസ് വാരിക പുറത്തുവിട്ടത് വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ലേഖനം പിൻവലിച്ചത്. വഖഫ് ബോർഡ് ആണ് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഭൂഉടമയെന്നാണ് പൊതുധാര എന്നും എന്നാൽ ഇത് യഥാർത്ഥ കണക്കുകൾക്ക് എതിരാണെന്നും കത്തോലിക്കാ സഭയാണ് ഏറ്റവും വലിയ രണ്ടാമത്തെ ഭൂ ഉടമകളെന്നും ലേഖനത്തിൽ പറഞ്ഞിരുന്നു.
ഗവൺമെന്റ് ലാൻഡ് ഇൻഫർമേഷൻ വെബ്സൈറ്റ് പ്രകാരം, 2021 ഫെബ്രുവരിയിലെ കണക്കനുസരിച്ച്, ഇന്ത്യൻ സർക്കാരിൻ്റെ ഉടമസ്ഥതയിലുള്ള ഏകദേശം 15,531 ചതുരശ്ര കിലോമീറ്റർ ഭൂമി 116 പൊതുമേഖലാ കമ്പനികൾക്കും 51 മന്ത്രാലയങ്ങൾക്കുമായി വിതരണം ചെയ്തു. വിവിധ സംസ്ഥാനങ്ങളിലായി വഖഫ് ബോർഡിന് ഗണ്യമായ ഭൂമി സ്വന്തമാണെങ്കിലും അത് ഇന്ത്യയിലെ കത്തോലിക്കാ സഭയുടെ കൈവശമുള്ളതിനെക്കാൾ കുറവാണ്.
രാജ്യത്തുടനീളം ഏകദേശം ഏഴ് കോടി ഹെക്ടർ (17.29 കോടി ഏക്കർ) ഭൂമി ഇന്ത്യയിലുള്ളതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പള്ളികൾ, സ്‌കൂളുകൾ, കോളജുകൾ, ആശുപത്രികൾ എന്നിവയുൾപ്പെടെ നിരവധി സ്ഥാപനങ്ങൾ ഈ ഭൂമിയിലുണ്ട്. ഈ സ്വത്തുക്കളുടെ ആകെ മൂല്യം ഏകദേശം 20,000 കോടി രൂപയാണ്, ഇത് ഇന്ത്യയുടെ റിയൽ എസ്റ്റേറ്റ് മേഖലയിൽ സഭയെ ഒരു പ്രധാന പങ്കാളിയാക്കുന്നു. ബ്രിട്ടീഷ് ഭരണകാലത്താണ് കത്തോലിക്കാ സഭ അതിൻ്റെ ഭൂമിയുടെ ഭൂരിഭാഗവും സ്വന്തമാക്കിയത്. 1927-ൽ ബ്രിട്ടീഷ് ഭരണകൂടം ഇന്ത്യൻ ചർച്ച് ആക്ട് പാസാക്കി, സഭ്ക്ക് വലിയ തോതിലുള്ള ഭൂമി ഗ്രാൻ്റുകൾ അനുവദിച്ചു. ഈ സ്വത്തുക്കളിൽ പലതും മിഷനറി സ്ഥാപനങ്ങൾ, സ്‌കൂളുകൾ, മതകേന്ദ്രങ്ങൾ എന്നിവ സ്ഥാപിക്കാൻ ഉപയോഗിച്ചു. 1947-ൽ ഇന്തയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ ഈ ഭൂമി ഗ്രാൻ്റുകൾ തുടർന്നു, ഇത് കത്തോലിക്കാ സഭ്ക്ക് രാജ്യത്തുടനീളം വലിയ തോതിൽ ഭൂമി ലഭിക്കാൻ ഇടയാക്കി.
കത്തോലിക്കാ സഭയുടെ ഉടമസ്ഥതയിലുള്ള ഭൂമി ഗോവ മുതൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ വരെ വ്യാപിച്ചുകിടക്കുന്നു, ഇതിൽ ഇന്ത്യയിലെ മിക്കവാറും എല്ലാ പ്രദേശങ്ങളെയും ഉൾക്കൊള്ളുന്നു. കത്തോലിക്കാ ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) ആണ് സഭയെ നിയന്ത്രിക്കുന്നത്, ആഗോള കത്തോലിക്കാ സഭയുടെ തലവനായ ഫ്രാൻസിസ് മാർപ്പാപ്പയാണ് ഇതിൻ്റെ പരമാധികാരി. രാജ്യത്തെ വിദ്യാഭ്യാസ, ആരോഗ്യ മേഖലയിൽ കത്തോലിക്കാ സഭക്ക് നിരവധി സ്ഥാപനങ്ങളുണ്ട്. 2,457 ആശുപത്രികൾ, 240 മെഡിക്കൽ അല്ലെങ്കിൽ നഴ്‌സിങ് കോളജുകൾ, 28 ജനറൽ കോളജുകൾ, അഞ്ച് എൻജിനീയറങ് കോളജുകൾ, 3,765 സെക്കണ്ടറി സ്കൂളുകൾ, 7,319 പ്രൈമറി സ്‌കൂളുകൾ, 3,187 നഴ്‌സറി സ്‌കൂളുകൾ എന്നിവയാണ് 2012ലെ കണക്ക് പ്രകാരം സഭക്കുള്ളത്. ഇന്ത്യയുടെ സാമൂഹിക വികസനത്തിന്, പ്രത്യേകിച്ച് വിദൂര പ്രദേശങ്ങളിലും വികസനം കുറഞ്ഞ മേഖലകളിലും, ഈ സ്ഥാപനങ്ങൾ ഗണ്യമായ സംഭാവന നൽകിയിട്ടുണ്ടെന്നും ലേഖനത്തിൽ പറഞ്ഞിരുന്നു.