ചൈനയടക്കം 10 രാജ്യങ്ങളിൽ സ്വത്ത്; മെഹുൽ ചോക്സിക്കായി സിബിഐ, ഇഡി ഉദ്യോഗസ്ഥർ ബെൽജിയത്തിലേക്ക്, സ്വത്തുക്കൾ കണ്ടുകെട്ടും

പഞ്ചാബ് നാഷണൽ ബാങ്ക് സാമ്പത്തികത്തട്ടിപ്പ് കേസിൽ പ്രതി ഇന്ത്യൻ രത്നവ്യാപാരി മെഹുൽ ചോക്സിയെ ഇന്ത്യയ്ക്ക് വിട്ടുകിട്ടാനുള്ള നടപടികൾക്ക് കേന്ദ്ര അന്വേഷണ ഏജൻസികൾ ബെൽജിയത്തിലേക്ക്. സിബിഐയിലെയും ഇഡിയിലെയും ഉദ്യോഗസ്ഥരടക്കം ആറംഗ സംഘത്തെ ബെൽജിയത്തിലേക്ക് അയക്കും. ബെൽജിയവുമായി വിദേശകാര്യ മന്ത്രാലയം ചർച്ച തുടങ്ങി. മെഹുൽ ചോക്സിയുടെ സ്വത്ത് കണ്ടു കെട്ടാനും ഇഡി ഊർജിത നീക്കം നടത്തുന്നുണ്ട്.

പത്തു രാജ്യങ്ങൾക്ക് ഇഡി ഇതിനായി വിദേശകാര്യ മന്ത്രാലയം വഴി കത്തു നൽകി. ചൈന അടക്കമുള്ള രാജ്യങ്ങളിൽ ചോക്സിക്ക് സ്വത്തുണ്ടെന്ന് ഇഡി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അതേസമയം ഇന്ത്യയിൽ മനുഷ്യാവകാശ ലംഘനമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടുമെന്ന് ചോക്സിയുടെ അഭിഭാഷകൻ പറയുന്നു. ഇന്ത്യയിലെ ജയിലുകളുടെ അവസ്ഥ കോടതിയെ ബോധ്യപ്പെടുത്തും എന്നും ചോക്സിയുടെ അഭിഭാഷകൻ പ്രതികരിച്ചിട്ടുണ്ട്.

ബൽജിയത്തിൽ മെഹുൽ ചോക്സിയുടെ ജാമ്യപേക്ഷയെ എതിർക്കാനാണ് ഇന്ത്യയുടെ തീരുമാനം. ഇതിനായി അഭിഭാഷകരെ നിയോഗിക്കും. ചികിത്സയുടെ കാര്യം ചൂണ്ടിക്കാട്ടി മാത്രം ജാമ്യത്തിനു ശ്രമിക്കുന്നതിനെ ഇന്ത്യ എതിർക്കും. ഗുരുതര കുറ്റകൃത്യം ചെയ്ത ശേഷം അസുഖത്തിന്റെ പേരിൽ വിചാരണ തടസപ്പെടുത്തുന്നത് അനുവദിക്കാനാവില്ലെന്നും ഇന്ത്യ ചൂണ്ടിക്കാട്ടും. അർബുദ രോഗത്തിന് ചികിത്സയിലെന്ന് ബൽജിയൻ കോടതിയെ അറിയിക്കുമെന്ന് ചോക്സിയുടെ അഭിഭാഷകർ വ്യക്തമാക്കിയിരുന്നു.

ചോക്സിയെ ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടില്ലെന്നും തുടക്കം മുതൽ വീഡിയോ കോൺഫറൻസിംഗിലൂടെ അന്വേഷണത്തോട് ചോക്സി സഹകരിക്കാം എന്ന് അറിയിച്ചിരുന്നതാണെന്നും അഭിഭാഷകർ പറയുന്നു. ഇന്ത്യയുടെ അഭ്യർത്ഥന അനുസരിച്ചാണ് ചോക്സിയെ അറസ്റ്റു ചെയ്തതെന്ന് ഇന്നലെ ബൽജിയം വ്യക്തമാക്കിയിരുന്നു.