'ആഭ്യന്തരമന്ത്രി സ്ഥാനം'; ബിജെപിയോട് വിലപേശാനുറച്ച് ചന്ദ്രബാബു നായിഡു, ഉപപ്രധാനമന്ത്രി പദമടക്കം ലക്ഷ്യം വെച്ച് നിതീഷ് കുമാറും

മൂന്നാമതും ഭരണം പിടിക്കാനുള്ള എൻഡിഎ നീക്കങ്ങൾക്കിടെ കേന്ദ്രമന്ത്രിസഭാ യോഗം ഇന്നു ചേരും. സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്കായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അടക്കം എന്‍ഡിഎ നേതാക്കള്‍ ഇന്ന് ഡല്‍ഹിയിലെത്തും. ബിജെപിക്ക് കേവല ഭൂരിപക്ഷമില്ലാത്തതിനാല്‍ സഖ്യകക്ഷികള്‍ വലിയ സമ്മര്‍ദ നീക്കം നടത്തിയേക്കും. ആഭ്യന്തര മന്ത്രി സ്ഥാനം ചോദിക്കാനാണ് ചന്ദ്രബാബു നായിഡുവിന്റെ തീരുമാനം. വഴങ്ങിയില്ലെങ്കില്‍ ആന്ധ്രയിലെയും തെലങ്കാനയിലെയും ബിജെപി എംപിമാരെ അടര്‍ത്താനും ആലോചനയുമുണ്ട്.

ആന്ധ്ര പ്രദേശിന് പ്രത്യേക പദവി അടക്കം വലിയ ഉപാധികളോടെ ആണ് നായിഡുവിന്റെ വരവ്. ഇതുകൂടാതെ, ടിഡിപിക്കും ജനസേവ പാര്‍ട്ടിക്കും സുപ്രധാന വകുപ്പുകള്‍ എന്നിവയാണ് നായിഡു മുന്നോട്ടു വയ്ക്കുന്ന ചില ഉപാധികള്‍. നിതീഷാകട്ടെ തന്റെ ആവശ്യങ്ങള്‍ യോഗത്തിനുള്ളില്‍ വ്യക്തമാക്കാമെന്ന നിലപാടിലാണ്. ഉപപ്രധാനമന്ത്രി പദം അടക്കം ആവശ്യങ്ങളാണ് നിതീഷ് മുന്നോട്ടുവയ്ക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

സർക്കാർ രൂപീകരണത്തിന് ശ്രമിക്കണോ എന്ന കാര്യത്തിൽ ഇന്ത്യ മുന്നണി ഇന്ന് തീരുമാനമെടുക്കും. വൈകിട്ട് ആറുമണിക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ ഇന്ത്യ നേതാക്കൾ യോഗം ചേരും. തിരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യത്തില്‍ നിന്ന് അകന്നുനിന്ന തൃണമൂല്‍ കോണ്‍ഗ്രസ് യോഗത്തില്‍ പങ്കെടുത്തേക്കും. കേരളത്തില്‍ കെസി വേണുഗോപാല്‍, കര്‍ണാടകയില്‍ നിന്ന് ഡികെ ശിവകുമാര്‍ എന്നിവരടക്കം കോണ്‍ഗ്രസ് നേതാക്കളാണ് ടിഡിപി, ജെഡിയു നേതൃത്വവുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തുന്നത്.