ഇന്ത്യയുടെ 'മോസ്റ്റ് വാണ്ടഡ്'' പട്ടികയിലെ ലഷ്‌കര്‍ ഇ ത്വയ്ബ തീവ്രവാദിയെ പാക്കിസ്ഥാനില്‍ അജ്ഞാതന്‍ വെടിവെച്ചു കൊലപ്പെടുത്തി; കൊല്ലപ്പെട്ടത് കാശ്മീരിന്റെ തലവേദനയായ അബു ഖത്തല്‍

ലഷ്‌കര്‍ ഇ ത്വയ്ബ തീവ്രവാദി അബു ഖത്തലിനെ പാകിസ്താനില്‍ അജ്ഞാതന്‍ വെടിവെച്ചു കൊന്നു. ഇന്നു പുലര്‍ച്ചെയാണ് സംഭവം. ഇന്ത്യക്കെതിരെ ജമ്മു കാശ്മീരില്‍ നടത്തിയ ഭീകരാക്രമണങ്ങളുടെ സൂത്രധാരനാണ് ഖത്തല്‍. 26/11 മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ഹാഫിസ് സയിദിന്റെ അടുത്ത സഹായിയായിരുന്നു ഇയാള്‍. ഹാഫിസ് സയിദാണ് ലഷ്‌കര്‍ ഈ ത്വയ്ബയുടെ ചീഫ് ഓപ്പറേഷണല്‍ കമാന്‍ഡറായി ഖത്തലിനെ നിയമിക്കുന്നത്.

ജമ്മു കശ്മീരിലെ റാസി ജില്ലയില്‍ 2024ല്‍ ശിവഖോരി ക്ഷേത്രത്തില്‍ തീര്‍ഥാടനം കഴിഞ്ഞ് മടങ്ങിയവര്‍ സഞ്ചരിച്ച ബസിന് നേരെ ജൂണ്‍ ഒമ്പതിന് നടന്ന ആക്രമണത്തിന് നേതൃത്വം നല്‍കിയതും ഖത്തലാണെന്ന് സൈന്യം കെണ്ടത്തിയിരുന്നു.

2023 ജനുവരി ഒന്നിന് നടന്ന രജൗരി ആക്രമണം സംബന്ധിച്ച ദേശീയ അന്വേഷണ ഏജന്‍സിയുടെ കുറ്റപത്രത്തില്‍ അബു ഖത്തലും ഉള്‍പ്പെട്ടിരുന്നു. പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കറെ ത്വയ്യിബയിലെ മൂന്നു ഭീകരര്‍ ഉള്‍പ്പെടെ അഞ്ചു പേരാണ് പ്രതികള്‍.

രജൗരിയിലെ ദാംഗ്രി വില്ലേജിലെ സിവിലിയന്‍മാരെ ലക്ഷ്യമിട്ടാണ് ഭീകരര്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ രണ്ട് കുട്ടികളടക്കം ഏഴു പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ദേശീയ അന്വേഷണ ഏജന്‍സിയുടെ ‘മോസ്റ്റ് വാണ്ടഡ്” പട്ടികയില്‍ ഉണ്ടായിരുന്ന ഭീകരവാദിയാണ് ഖത്തല്‍. ഇന്ത്യന്‍ സുരക്ഷാസേനയും സുരക്ഷാ ഏജന്‍സികളും കുറച്ചുകാലങ്ങളായി ഇയാള്‍ക്ക് പിറകിലായിരുന്നു.