ഭക്ഷണം എന്നത് ഓരോരുത്തരുടേയും വ്യക്തിപരമായ കാര്യമാണ്; അതിനെ ജോലിയുമായി ബന്ധിപ്പിക്കരുത്; സമരം ചെയ്യുന്ന തൊഴിലാളികളോട് സൊമാറ്റോ സ്ഥാപകന്‍

ജീവിക്കാനായി ചെയ്യുന്ന തൊഴിലിനെ മതവുമായും ഭക്ഷണം തിരഞ്ഞെടുക്കാനുള്ള വ്യക്തികളുടെ സ്വാതന്ത്ര്യവുമായും കൂട്ടിക്കുഴയ്ക്കരുതെന്ന് സൊമാറ്റോ സ്ഥാപകന്‍ ദീപീന്ദര്‍ ഗോയല്‍. ജീവനക്കാര്‍ക്കയച്ച ഇ-മെയില്‍ സന്ദേശത്തിലാണ് ഗോയല്‍ ഇക്കാര്യം പറഞ്ഞത്. പശ്ചിമബംഗാള്‍ മുഴുവന്‍ സമരമാണെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ തെറ്റാണെന്ന് ഗോയല്‍ പറഞ്ഞു. കൊല്‍ക്കത്തയിലെ ഹൗറ ഭാഗത്തുള്ള ചില തൊഴിലാളികള്‍ മാത്രമാണ് സമരം ചെയ്യുന്നത്. മറിച്ചുള്ള പ്രചാരണങ്ങള്‍ വാസ്തവ വിരുദ്ധമാണ്.

ഭക്ഷണ വിതരണം തങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്നും ബീഫും പോര്‍ക്കും വിതരണം ചെയ്യാന്‍ കഴിയില്ലെന്നും കാണിച്ച് കൊല്‍ക്കത്തയിലെ സൊമാറ്റോ വിതരണക്കാര്‍ ഒരാഴ്ചയായി സമരത്തിലാണ്. സൊമാറ്റോ കമ്പനി വിതരണക്കാരുടെ മതവികാരങ്ങളെ ദുരുപയോഗം ചെയ്യുകയാണെന്നാണ് വിതരണക്കാരായ തൊഴിലാളികള്‍ പറയുന്നത്.

ജീവിക്കാന്‍ വേണ്ടിയാണ് തങ്ങള്‍ ഭക്ഷണം ഡെലിവര്‍ ചെയ്യുന്നതെന്നും എന്നാല്‍ മതപരമായ അടിസ്ഥാന അവകാശത്തില്‍ വിട്ടുവീഴ്ച ചെയ്യാനാവില്ല. ഏതെങ്കിലും പ്രത്യേക ഭക്ഷണം ഡെലിവര്‍ ചെയ്യാന്‍ ഞങ്ങള്‍ വിസ്സമതിച്ചാല്‍ അത് തര്‍ക്കത്തില്‍ അവസാനിക്കും. മാനേജര്‍ ആ വിഷയത്തില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും തൊഴിലാളികള്‍ പറയുന്നു.

നേരത്തെ സൊമാറ്റോ ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് വലിയ വിവാദമുയര്‍ന്നിരുന്നു. ഹിന്ദു അല്ലാത്ത ഡെലിവറി ബോയ് ആണ് ഭക്ഷണം കൊണ്ടു വരുന്നതെന്ന് അറിഞ്ഞതോടെ ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്തയാള്‍ക്ക് സൊമാറ്റോ നല്‍കിയ മറുപടി വലിയ ചര്‍ച്ചയായിരുന്നു. ഭക്ഷണത്തിന് മതമില്ലെന്നും ഭക്ഷണമെന്നത് മതമാണെന്നുമായിരുന്നു സൊമാറ്റോ നല്‍കിയ മറുപടി.