രാജ്യ തലസ്ഥാനത്തെ ജനവിധി മണിക്കൂറുകള്‍ക്കുള്ളില്‍; 'ഓപ്പറേഷന്‍ താമര' നടപ്പിലാക്കാന്‍ ശ്രമമെന്ന് എഎപി; നിഷേധിച്ച് ബിജെപി; പ്രതീക്ഷയോടെ കോണ്‍ഗ്രസ്

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ആരംഭിക്കും. രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ആകെ 19 കൗണ്ടിംഗ് സെന്ററുകളിലായാണ് വോട്ടെണ്ണുക. ഇതിനായി പ്രത്യേക പരിശീലനം നേടിയ 5000 ഉദ്യോഗസ്ഥരും സജ്ജരാണ്. 70 മണ്ഡലങ്ങളിലായി 699 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. ഇവിഎമ്മുകള്‍ സൂക്ഷിച്ചിരിക്കുന്ന 70 സ്‌ട്രോംഗ് റൂമുകള്‍ക്ക് ത്രിതല സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പോലീസിന്റെയും കേന്ദ്ര സേനയുടെയും സുരക്ഷ കൂടാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതിനിധികളുടെ നേതൃത്വത്തില്‍ മുഴുവന്‍ സമയ സിസിടിവി നിരീക്ഷണവും തുടരുകയാണ്. എക്‌സിറ്റ്‌പോള്‍ പ്രവചനങ്ങള്‍ നല്‍കിയ ആത്മവിശ്വാസത്തിലാണ് ബിജെപി.

അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പുഫലം വരുന്നതിനുമുന്‍പേ സ്ഥാനാര്‍ഥികളെ ചാക്കിടാന്‍ ബി.ജെ.പി. ‘ഓപ്പറേഷന്‍ താമര’ തുടങ്ങിയെന്ന ആം ആദ്മി പാര്‍ട്ടിയുടെ ആരോപപിച്ചിട്ടുണ്ട്.

ആരോപണം നിഷേധിച്ച ബി.ജെ.പി. വിഷയത്തില്‍ അന്വേഷണമാവശ്യപ്പെട്ട് ലെഫ്. ഗവര്‍ണര്‍ വി.കെ. സക്സേനയ്ക്ക് പരാതി നല്‍കി. പിന്നാലെ അദ്ദേഹം ആന്റി കറപ്ഷന്‍ ബ്യൂറോയുടെ (എ.സി.ബി.) അന്വേഷണത്തിന് ഉത്തരവിട്ടു. എ.എ.പി. നേതാവ് അരവിന്ദ് കെജ്രിവാളിനോട് തെളിവുചോദിച്ച് എ.സി.ബി. സംഘം നോട്ടീസ് നല്‍കി. കെജ്രിവാളിന്റെ വീട്ടിലെത്തിയ എ.സി.ബി. സംഘത്തെ പ്രവര്‍ത്തകര്‍ അകത്തേക്ക് കടത്തിവിട്ടില്ല. ഔദ്യോഗിക രേഖകളൊന്നുമില്ലാതെ വന്ന സംഘം ഒന്നരമണിക്കൂറിനുശേഷമാണ് നോട്ടീസ് നല്‍കിയതെന്നും ബി.ജെ.പി.യുടെ രാഷ്ട്രീയനാടകമാണിതെന്നും എ.എ.പി. കുറ്റപ്പെടുത്തി.