യമുനയിലെ വിഷജല പരാമർശത്തിൽ ഇലക്ഷൻ കമീഷൻ നോട്ടീസ്; ഏത് 'നിയമവിരുദ്ധ' ശിക്ഷയെയും സ്വാഗതം ചെയ്യുന്നുവെന്ന് അരവിന്ദ് കെജ്‌രിവാൾ

ഡൽഹിയിലെ ജലക്ഷാമം തടയാൻ ശബ്ദമുയർത്തിയതിന് തനിക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസി) നോട്ടീസ് അയച്ചതായി ആം ആദ്മി പാർട്ടി (എഎപി) തലവൻ അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. ഹരിയാന ഡൽഹിയിലേക്ക് വിഷം കലർന്ന വെള്ളം തുറന്നുവിടുന്നുവെന്ന തൻ്റെ അവകാശവാദത്തിൽ തനിക്ക് നൽകിയ രണ്ടാമത്തെ നോട്ടീസിന് മറുപടി നൽകാൻ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ , ഡൽഹി മുഖ്യമന്ത്രി അതിഷി എന്നിവർക്കൊപ്പം കെജ്‌രിവാൾ വെള്ളിയാഴ്ച ഇലക്ഷൻ കമീഷനെ സമീപിച്ചു.

ഫെബ്രുവരി അഞ്ചിന് ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, എഎപി മേധാവിയുടെ പ്രസ്താവനയെച്ചൊല്ലി ഇസിയും കെജ്‌രിവാളും തർക്കത്തിലാണ്. കെജ്‌രിവാൾ ഹാജരായതിനെത്തുടർന്ന്, തിരഞ്ഞെടുപ്പ് ബോഡി, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ ഒരു പ്രസ്താവനയിലൂടെ പറഞ്ഞു: “എഎപി നേതാവ് കെജ്‌രിവാളിനോട് കമ്മീഷൻ ക്ഷമയോടെ വാദം കേട്ടു. ഇന്ന് വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ അദ്ദേഹത്തിൻ്റെ മറുപടി ലഭിച്ചു.

രണ്ടാം വട്ടവും നോട്ടീസ് അയച്ചതിനെ തുടർന്ന് തനിക്ക് എതിരെ വരുന്ന ഏത് ‘നിയമവിരുദ്ധമായ’ ശിക്ഷയും ഏറ്റെടുക്കാൻ തയ്യാറാണെന്ന് കെജ്‌രിവാൾ വ്യകതമാക്കി. അദ്ദേഹം പറഞ്ഞു: “എൻ്റെ ഏക ആശങ്ക ഡൽഹിയിലെ ജനങ്ങളുടെ ആരോഗ്യവും സുരക്ഷയുമാണ്. ഞങ്ങളുടെ ജനാധിപത്യ തത്വങ്ങളുടെ സംരക്ഷണത്തിനായി ഞാൻ പോരാടും. ബി.ജെ.പിയുടെ നിർദേശപ്രകാരം നിങ്ങൾ എനിക്കെതിരെ ചുമത്താൻ ആഗ്രഹിക്കുന്ന നിയമവിരുദ്ധമായ എന്ത് ശിക്ഷയായാലും അതിന് നൽകാനുള്ള ചെറിയ വിലയാണ്, ഞാൻ അതിനെ ഇരുകൈകളും നീട്ടി സ്വീകരിക്കുന്നു.”