'ഞാന്‍ ഉള്‍പ്പെടെ ഡല്‍ഹിയില്‍ എല്ലാവരും കുടിക്കുന്നത് ഹരിയാന നല്‍കുന്ന കുടിവെള്ളം'; അവര്‍ എന്തിന് അത് വിഷമയമാക്കുമെന്ന ചോദ്യവുമായി ആംആദ്മിയെ നേരിട്ട് നരേന്ദ്ര മോദി

ഫെബ്രുവരി 5 ന് നടക്കാനിരിക്കുന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ യമുന നദിയാണ് ആംആദ്മി പാര്‍ട്ടിയും ബിജെപിയും തമ്മില്‍ കൊമ്പുകോര്‍ക്കുന്ന പ്രധാന വിഷയം. ഹരിയാനയിലെ ബിജെപി സര്‍ക്കാരിനെ പ്രതിസ്ഥാനത്ത് നിര്‍ത്തി യമുനയിലെ മലിനീകരണവും വിഷസൈന്നിധ്യവും ഡല്‍ഹിയില്‍ ആംാദ്മി പാര്‍ട്ടി ചര്‍ച്ചയാക്കുമ്പോള്‍ ഹരിയാനയിലെ ബിജെപി സര്‍ക്കാരിനെ പൊതിഞ്ഞുപിടിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ രംഗത്തിറങ്ങുകയാണ്. ബുധനാഴ്ച ഡല്‍ഹിയിലെ ഘോണ്ടയില്‍ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യമുന നദിയുടെ മലിനീകരണ പ്രശ്‌നത്തെ നിസ്സാരവല്‍ക്കരിച്ച് ആംആദ്മി പാര്‍ട്ടിയുടെ ആരോപണങ്ങളെ തള്ളിക്കളയുകയാണ് ചെയ്തത്.

ഹരിയാനയില്‍ നിന്ന് യമുന നദിയിലൂടെ ഡല്‍ഹിയിലേക്ക് വരുന്ന വെള്ളത്തില്‍ അമോണിയയുടെ അളവ് ക്രമാതീതമായി വര്‍ദ്ധിച്ചതായി ഡല്‍ഹി ജല ബോര്‍ഡ് (ഡിജെബി) സിഇഒയുടെ റിപ്പോര്‍ട്ട് പുറത്തുവന്നതാണ് ആംആദ്മി ഹരിയാനയിലെ ബിജെപി സര്‍ക്കാരിനെതിരെ പ്രചാരണ ആയുധമായി ഉപയോഗിച്ചത്. എന്നാല്‍ ഹരിയാനയിലെ മാലിന്യ പ്രശ്‌നങ്ങളേയോ യമുനയിലെ വിഷജലത്തെ കുറിച്ചോ പറയാതെ ഡല്‍ഹിക്ക് വെള്ളം തരുന്നത് ഹരിയാനയാണെന്ന് പറഞ്ഞു ആ പ്രശ്‌നത്തെ ഒതുക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിച്ചത്.

ജഡ്ജിമാര്‍, നയതന്ത്രജ്ഞര്‍, ദരിദ്രര്‍, കൂടാതെ താന്‍ പോലും ഉള്‍പ്പെടെ വിവിധ ശ്രേണിയിലുള്ള ആളുകള്‍ ഹരിയാന യമുനയില്‍ നിന്ന് നല്‍കുന്ന വെള്ളം ഉപയോഗിക്കുന്നുവെന്ന് ഊന്നിപ്പറഞ്ഞു കൊണ്ടാണ് യമുനയിലെ വിഷമാലിന്യ പ്രശ്‌നത്തെ നരേന്ദ്ര മോദി നേരിട്ടത്. ഹരിയാന വെള്ളത്തില്‍ വിഷം കലര്‍ത്തുമെന്ന് ഒരാള്‍ക്ക് എങ്ങനെ വിശ്വസിക്കാനാകുമെന്ന ചോദ്യമാണ് രാജ്യത്തിന്റെ പ്രധാനമന്ത്രി ഹരിയാനയുടെ ജനങ്ങളെ വൈകാരികപരമായി നേരിടാന്‍ ഉപയോഗിച്ചത്. യമുനയിലെ അമോണിയത്തിന്റെ അളവില്‍ 700 ശതമാനത്തിലധികം വര്‍ധനവെന്ന റിപ്പോര്‍ട്ടെല്ലാം ഹരിയാനക്കാര്‍ അങ്ങനെ വെള്ളത്തില്‍ വിഷം ചേര്‍ക്കുമോയെന്ന വൈകാരിക ചോദ്യത്തിലൂടെ മറയ്ക്കാനാണ് തിരഞ്ഞെടുപ്പ് വേളയില്‍ മോദിയുടെ ശ്രമം. യമുന നദിയിലേക്ക് ഒഴുക്കുന്ന ഫാക്ടറി മാലിന്യങ്ങളും നുരഞ്ഞുപതഞ്ഞു പൊങ്ങുന്ന കാളിന്ദിയുമൊന്നും ബിജെപി സംബന്ധിച്ച് ചോദ്യമേ അല്ല.കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ അമോണിയത്തിന്റെ അളവ് 7 പിപിഎമ്മില്‍ കൂടുതലായി ഉയര്‍ന്നുവെന്നാണ് ആപ് പറയുന്നത്. അതായത് മലിനജലം സംസ്‌കരിക്കാനാവുന്ന പരിധിക്കപ്പുറത്ത് 700% കൂടുതലാണ് യമുനയിലെ മലിനീകരണമെന്നാണ് ആംആദ്മി പറയുന്നത്.

ആംആദ്മി യമുനയുടെ വിഷമാലിന്യം പ്രശ്‌നം ചോദ്യം ചെയ്തതോടെ ഡല്‍ഹിയില്‍ അധികാരത്തില്‍ വന്നാല്‍ ആദ്യ നിയമസഭാ സമ്മേളനത്തില്‍ സിഎജി റിപ്പോര്‍ട്ട് സഭയില്‍ വെയ്ക്കുമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 14 നിയമങ്ങള്‍ മാത്രമാണ് ഡല്‍ഹിയിലെ ആംആദ്മി സര്‍ക്കാര്‍ പാസാക്കിയതെന്നും അതില്‍ അഞ്ചെണ്ണം എംഎല്‍എമാരുടെ ശമ്പളം വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടതാണെന്നും ചൂണ്ടിക്കാട്ടി ഡല്‍ഹി നിയമസഭയുടെ പുരോഗതിയില്ലായ്മയെയും പ്രധാനമന്ത്രി വിമര്‍ശിക്കുന്നുണ്ട്. ബിജെപി ജയിച്ചാല്‍ സിഎജി റിപ്പോര്‍ട്ട് ഡല്‍ഹി നിയമസഭയുടെ ആദ്യ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് മോദി ഉറപ്പുനല്‍കുന്നത് അത് മോദിയുടെ രണ്ടാം ഗ്യാരന്റിയാണെന്ന് പറഞ്ഞാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ആപ്- കോണ്‍ഗ്രസ് ബാന്ധവവും ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് മുന്നില്‍ ആവര്‍ത്തിച്ച് ശ്രദ്ധയാകര്‍ഷിക്കാന്‍ പറയുന്നുണ്ട്. എഎപി തോല്‍ക്കുന്ന സീറ്റുകളില്‍ എഎപി നേതാക്കള്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നുവെന്നും പിന്നീട് സര്‍ക്കാരുണ്ടാക്കുന്ന സമയത്ത് സഖ്യമുണ്ടാക്കാനുള്ള പദ്ധതികളുണ്ടെന്നും നരേന്ദ്ര മോദി ആരോപിച്ചു.