ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ വീട്ടില്‍ നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവം; പണം കണ്ടെത്തിയിട്ടില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ഫയര്‍ സര്‍വീസ് മേധാവി

ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ വീട്ടില്‍ നിന്ന് കണക്കില്‍പ്പെടാത്ത നോട്ടുകെട്ടുകള്‍ കണ്ടെത്തിയെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തയില്‍ തുടരെ ട്വിസ്റ്റുകള്‍. അഗ്‌നിബാധയെ തുടര്‍ന്ന് തീ കെടുത്താനെത്തിയ സേനാംഗങ്ങള്‍ പണം കണ്ടെടുത്തെന്നായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍. ഇതിന് പിന്നാലെ പണം കണ്ടെത്തിയിട്ടില്ലെന്ന് ഡല്‍ഹി ഫയര്‍ സര്‍വീസ് മേധാവി അതുല്‍ ഗാര്‍ഗ് വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസം പണം കണ്ടെത്തിയിട്ടില്ലെന്ന തരത്തില്‍ പുറത്തുവന്ന പ്രസ്താവന തന്റേതല്ലെന്നാണ് ഡല്‍ഹി ഫയര്‍ സര്‍വീസ് മേധാവി അതുല്‍ ഗാര്‍ഗ് പറയുന്നത്. ന്യൂസ് ഏജന്‍സിയോട് അതുല്‍ പ്രതികരിച്ചതായാണ് ഒടുവിലായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ വാര്‍ത്ത പ്രചരിച്ചതിനെ കുറിച്ച് തനിക്ക് അറിവില്ലെന്നും അതുല്‍ ഗാര്‍ഗ് അറിയിച്ചു.

മാര്‍ച്ച് 14-ന് രാത്രി 11.35 ഓടെയാണ് ജസ്റ്റിസ് വര്‍മയുടെ ഔദ്യോഗിക വസതിയില്‍ തീപിടുത്തമുണ്ടായത്. വിവരം അറിഞ്ഞയുടന്‍ രണ്ട് ഫയര്‍ എന്‍ജിനുകള്‍ ഉടന്‍ സംഭവസ്ഥലത്തേക്ക് തിരിച്ചു. 11.43ഓടെ അവ തീ പിടുത്തമുണ്ടായ സ്ഥലത്തെത്തി. വീട്ടുസാധനങ്ങളും സ്റ്റേഷനറിയും സൂക്ഷിച്ചിരുന്ന മുറിയിലാണ് അഗ്‌നിബാധയുണ്ടായത്. 15 മിനിറ്റിനുള്ളില്‍ തീകെടുത്താന്‍ കഴിഞ്ഞു.

സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. തീ കെടുത്തിയ ഉടന്‍ അഗ്നിശമന സേനാംഗങ്ങള്‍ വിവരം പൊലീസിനെ അറിയിച്ചു. അതിനുശേഷം അവര്‍ സ്ഥലത്തുനിന്ന് മടങ്ങി. തീകെടുത്തുന്നതിനിടെ അഗ്നിശമന സേനാംഗങ്ങള്‍ പണമൊന്നും കണ്ടെത്തിയിട്ടില്ലെന്നും അതുല്‍ പറഞ്ഞാതായാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.