പൗരത്വത്തിന് അപേക്ഷിക്കാത്തവർക്ക് ഇനി ആധാറും ഇല്ല; ആധാർ ലഭിക്കാൻ എൻആർസി നമ്പർ നിർബന്ധമാക്കി ഹിമന്ത ബിശ്വ ശർമ്മ

അസമിൽ ആധാർ കാർഡുകൾ ലഭിക്കാൻ പുതിയ നിബന്ധനകളുമായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. എല്ലാ പുതിയ ആധാർ അപേക്ഷകരും അവരുടെ ദേശീയ പൗരത്വ രജിസ്റ്ററിൻ്റെ (എൻആർസി) അപേക്ഷാ രസീത് നമ്പർ (എആർഎൻ) സമർപ്പിക്കണമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. അസമിൽ ആധാർ നേടുന്നത് ഇനി എളുപ്പമല്ലെന്നും ശർമ കൂട്ടിക്കിച്ചേർത്തു.

അതായത്, 2014ൽ ദേശീയ പൗരത്വ രജിസ്റ്ററിൻ്റെ (എൻആർസി) ഭാഗമാകാൻ അപേക്ഷിച്ചിട്ടില്ലാത്ത ആളുകൾക്ക് ആധാർ കാർഡ് നൽകേണ്ടതില്ലെന്നതാണ് അസം ബിജെപി സർക്കാരിന്റെ തീരുമാനം. അന്താരാഷ്‌ട്ര അതിർത്തികളിലൂടെയുള്ള അനധികൃത കുടിയേറ്റം കണ്ടെത്തുന്നതിനും തടയുന്നതിനുമുള്ള പുതിയ നടപടികളുടെ ഭാഗമായാണ് പ്രഖ്യാപനമെന്നാണ് മുഖ്യമന്ത്രി വിശദീകരിക്കുന്നത്.

അസം ഗവൺമെൻ്റിൻ്റെ വലിയൊരു നീക്കത്തിൻ്റെ ഭാഗമാണ് ഈ തീരുമാനമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അസമിൽ കുറഞ്ഞത് നാല് ജില്ലകളിൽ ജനസംഖ്യയേക്കാൾ കൂടുതൽ ആധാർ കാർഡ് ഉടമകൾ ഉണ്ട്. ധുബ്രി , ബാർപേട്ട , മോറിഗാവ് തുടങ്ങിയ ജില്ലകളെ ഉദാഹരിച്ചായിരുന്നു പരാമർശം. ബംഗ്ലാദേശിൽ നിന്ന് അനധികൃതമായി അസമിലേക്ക് കടന്നവരെ കണ്ടെത്തുന്നതിനുള്ള നടപടികൾ ഊർജിതമാക്കുന്നതിനൊപ്പം ദേശീയ പൗരത്വ രജിസ്റ്ററുമായി (എൻആർസി) ബന്ധിപ്പിച്ച് ആധാർ അപേക്ഷാ നടപടികൾ കർശനമാക്കാൻ ഈ ആശങ്കാജനകമായ വിവരങ്ങൾ പ്രേരിപ്പിച്ചു എന്നും ശർമ്മ പറഞ്ഞു.

“ഒക്‌ടോബർ 1 മുതൽ എല്ലാ പ്രായപൂർത്തിയായ അപേക്ഷകരും ആധാറിനായി അപേക്ഷിക്കുമ്പോൾ അവരുടെ NRC അപേക്ഷാ നമ്പർ നിർബന്ധമായും നൽകണമെന്ന് ഞങ്ങൾ ഒരു വിജ്ഞാപനം പുറപ്പെടുവിക്കും. ഒരു അപേക്ഷകൻ്റെ പേര് NRC-ൽ ഉണ്ടോ ഇല്ലയോ എന്നത് (2019 ഓഗസ്റ്റ് 31-ന് പ്രസിദ്ധീകരിച്ച പൂർണ്ണമായ ഡ്രാഫ്റ്റ്) രണ്ടാമത്തെ കാര്യമാണ്. പക്ഷേ എൻആർസി നടപടികൾ ആരംഭിക്കുന്നതിന് മുമ്പ് അവൻ അല്ലെങ്കിൽ അവൾ ഇന്ത്യയിൽ ഉണ്ടായിരുന്നുവെന്ന് അപേക്ഷാ നമ്പർ വ്യക്തമാക്കും,” ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.

ചില ജില്ലകളിൽ പ്രവചിച്ച ജനസംഖ്യയേക്കാൾ കൂടുതൽ ആധാർ കാർഡ് ഉടമകൾ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ആധാർ പ്രക്രിയയിൽ കൂടുതൽ സുതാര്യതയ്ക്കായി സംസ്ഥാന സർക്കാർ കേന്ദ്രത്തെ സമീപിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രവചിക്കപ്പെട്ട ജനസംഖ്യാ കണക്കുകൾക്ക് വിരുദ്ധമായി വിതരണം ചെയ്ത ആധാർ കാർഡുകളുടെ ശതമാനം യഥാക്രമം 103%, 103%, ധുബ്രി, ബാർപേട്ട, മോറിഗാവ് എന്നിവിടങ്ങളിൽ 101% എന്നിങ്ങനെയാണ്. മിക്ക ബംഗാളി വംശജരായ മുസ്ലിങ്ങൾ ഭൂരിപക്ഷമായ ജില്ലകളാണ് ഇവ. അതിനാൽ, ഈ ജില്ലകളിൽ ‘സംശയിക്കപ്പെടുന്ന വിദേശികളും’ ആധാർ കാർഡുകൾ സ്വന്തമാക്കിയിട്ടുണ്ടെന്ന് ഊഹിക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

Read more

ഇക്കാരണത്താൽ, ഭാവിയിൽ ആധാർ കാർഡുകൾ നൽകുന്നതിന് ഒരു സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രോട്ടോക്കോൾ പുറപ്പെടുവിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു. ഇത് പ്രകാരം, 2015 ൽ അപേക്ഷിക്കുമ്പോൾ നൽകിയ അവരുടെ എൻആർസി ആപ്ലിക്കേഷൻ നമ്പർ ആധാർ കാർഡിനായി നിർബന്ധമാക്കും.