പാകിസ്ഥാനിലേക്ക് ഒഴുകുന്ന നദികളിലെ ഇന്ത്യയ്ക്ക് അവകാശപ്പെട്ട ജലം വഴി തിരിച്ചു വിടുമെന്ന് കേന്ദ്രം

പാകിസ്ഥാനിലേക്ക് ഒഴുകുന്ന നദികളിലെ ഇന്ത്യയ്ക്ക് അവകാശപ്പെട്ട ജലം വഴി തിരിച്ചു വിടുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. രവി, ഉജ്ജ് എന്നീ നദികളിലെ ജലമാണ് വഴി തിരിച്ചു വിടുക. അടുത്ത ഡിസംബര്‍ മുതല്‍ ഇതിനുള്ള നടപടികള്‍ ആരംഭിച്ചേക്കും.

രവിയുടെ പോഷകനദിയായ ഉജ്ജ് നദിയിലെ രണ്ട് ടിഎംസി ജലം തഞ്ഞുനിര്‍ത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ജമ്മു കശ്മീരിലെ കത്വ ജില്ലയിലൂടെയാണ് നദി ഒഴുകുന്നത്.

സിന്ധു നദീജല കരാര്‍ പ്രകാരം രവി, സത്‌ലജ്, ബിയാസ് എന്നീ നദികളുടെ നിയന്ത്രണം ഇന്ത്യയ്ക്കാണ്. 2016-ലെ ഉറി ആക്രമണത്തിനു ശേഷം മേഖലയിലെ ജലപദ്ധതികള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പാകിസ്ഥാനിലേയ്ക്ക് ഒഴുകുന്ന നദികളിലെ ജലം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്.

പാകിസ്ഥാനിലേക്ക് ഒഴുകുന്ന നദികളിലെ ഇന്ത്യക്ക് അവകാശപ്പെട്ട ജലം ഇവിടെത്തന്നെ തടഞ്ഞു നിര്‍ത്തുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായി കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനായി ഉത്തരാഖണ്ഡില്‍ മൂന്ന് ഡാമുകള്‍ നിര്‍മ്മിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.