പൂജ ഖേദ്കറെ പിരിച്ചുവിട്ടേക്കുമെന്ന് സൂചന; കേസ് എടുത്തേക്കും, ഏകാംഗ കമ്മിറ്റി അന്വേഷണം ആരംഭിച്ചു

വീഴ്‌ചകൾ കണ്ടെത്തിയാൽ വിവാദ ഐഎഎസ് പ്രൊബേഷൻ ഓഫീസർ പൂജ ഖേദ്കറെ ജോലിയിൽ നിന്നും പിരിച്ചുവിട്ടേക്കുമെന്ന് സൂചന. കേന്ദ്ര സർക്കാർ നിയോഗിച്ച അന്വേഷണ സംഘം പൂജയുടെ നിയമനം സംബന്ധിച്ചും മറ്റ് ആരോപണങ്ങളിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്വകാര്യ ആഡംബരക്കാറിൽ ബീക്കൺ ലൈറ്റ് ഘടിപ്പിച്ചതുൾപ്പെടെയുള്ള അച്ചടക്കലംഘനത്തിന് നടപടി നേരിട്ട ഐഎഎസ് ഉദ്യോഗസ്ഥയാണ് പൂജ ഖേദ്കർ.

ഇക്കഴിഞ്ഞ ദിവസമാണ് പൂജയുമായി ബന്ധപ്പെട്ടുള്ള വിഷത്തിൽ കേന്ദ്രം അന്വേഷണ സംഘത്തെ നിയോഗിച്ചത്. ഏകാംഗ പാനലിനെയാണ് കേന്ദ്ര സർക്കാർ നിയമിച്ചിരിക്കുന്നത്. വിഷയത്തിൽ അഡീഷണൽ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അന്വേഷണം നടത്തുന്നത്. പൂജയുടെ നിയമനവും മറ്റ് ആരോപണങ്ങളുമാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.

അതേസമയം പൂജക്കെതിരെ വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ചതിൽ കേസ് എടുക്കാനും സാധ്യതയുണ്ട്. വ്യാജ ഒബിസി സർട്ടിഫിക്കറ്റ്, വ്യാജ ഭിന്നശേഷി സർട്ടിഫിക്കറ്റ് സംബന്ധിച്ചും അന്വേഷണ സംഘം അന്വേഷിക്കുന്നുണ്ട്. ഇതുവരെ കാഴ്ചപരിമിതി ഉണ്ടെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ പൂജയ്ക്കായിട്ടുമില്ല. അന്വേഷണത്തിൽ വീഴ്‌ചകൾ കണ്ടെത്തിയാൽ പൂജയെ ജോലിയിൽ നിന്നും പിരിച്ചുവിടാനും സാധ്യതയുണ്ട്.

മഹാരാഷ്ട്ര കേഡറിലെ 2022 ബാച്ച് സിവിൽ സർവീസ് പരീക്ഷ പാസാകാൻ വ്യാജ ഭിന്നശേഷി സർട്ടിഫിക്കറ്റ്, വ്യാജ പിന്നോക്ക വിഭാഗ സർട്ടിഫിക്കറ്റ് എന്നിവ ഉപയോഗിച്ചുവെന്നാണ് പൂജയ്‌ക്കെതിരായ ആരോപണം. പൂജയ്ക്ക് കാഴ്ച വൈകല്യം ഉണ്ടെന്ന് തെളിയിക്കാൻ വ്യാജ സർട്ടിഫിക്കറ്റ് നൽകിയ കേന്ദ്രത്തെക്കുറിച്ചും അന്വേഷണം ഉണ്ടാകും. ശരിയായ മെഡിക്കൽ സർട്ടിഫിക്കറ്റുകളാണോ നൽകിയതെന്നാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. അതേസമയം

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന് സമർപ്പിച്ച സത്യവാങ്മൂലത്തിൽ കാഴ്ചാ വൈകല്യവും മാനസികവെല്ലുവിളിയും നേരിടുന്നതായി കാണിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റാണ് പൂജാ ഖേദ്കർ ഹാജരാക്കിയത്. യു പിഎസ്സി സെലക്ഷൻ സമയത്ത് പ്രത്യേക ഇളവ് ലഭിക്കാനായിട്ടാണ് വൈകല്യമുണ്ടെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് സമർപ്പിച്ചതെന്നാണ് പൂജയ്‌ക്കെതിരായ ആരോപണം. ഇക്കഴിഞ്ഞ ദിവസമാണ് സ്വകാര്യ കാറിൽ ബീക്കൺ ഘടിപ്പിച്ചതിനും സർക്കാർ മുദ്ര പതിപ്പിച്ചതിനും കലക്ടറുടെ ഓഫിസിൽ അതിക്രമിച്ച് കയറിയതിനും പൂജയെ സ്ഥലം മാറ്റിയത്.