'യോഗ വ്യക്തികൾക്ക് മാത്രമല്ല രാജ്യത്തിനും,ലോകത്തിനും സമാധാനം കൊണ്ടുവരും'; പ്രധാനമന്ത്രി

യോഗ രാജ്യത്തിനും,ലോകത്തിനും സമാധാനം പകരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്താരാഷ്ട്ര യോഗ ദിനത്തിന്റെ പശ്ചാത്തലത്തിൽ നടന്ന പരിപാടിക്കിടെയാണ് പ്രധാനമന്ത്രിയുടെ പരാമർശം. കർണാടക മൈസൂർ പാലസ് ഗ്രൗണ്ടിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ വിപുലമായ യോഗ പരിപാടി നടന്നു. ഇന്ന് ലോകത്തിന്റെ എല്ലാ ഭാഗത്തും യോഗ പരിശീലിക്കുന്നു.

യോഗ നമുക്ക് സമാധാനം പ്രദാനം ചെയ്യുന്നു. യോഗയിൽ നിന്നുള്ള സമാധാനം വ്യക്തികൾക്ക് മാത്രമല്ല. അത് രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നുവെന്നും മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ഉത്സവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകമെമ്പാടുമുള്ള 25 കോടിയിലധികം പേര്‍ യോഗാ ദിന പരിപാടികളില്‍ പങ്കെടുക്കുമെന്ന് കേന്ദ്ര ആയുഷ് മന്ത്രാലയം വ്യക്തമാക്കി. എട്ടാമത് അന്താരാഷ്ട്ര യോഗ ദിനമായ ഇന്ന് വിപുലമായ പരിപാടികളാണ് രാജ്യത്ത് ആവിശ്ക്കരിച്ചിട്ടുള്ളത്. ‘മനുഷ്യത്വത്തിനായി യോഗ” എന്നാണ് ഈ വർഷത്തെ യോഗദിന സന്ദേശം. 2015 ജൂൺ 21 മുതലാണ് അന്താരാഷ്ട്ര യോഗ ദിനം ആചരിച്ച് തുടങ്ങിയത്.

2014 സെപ്റ്റംബർ 27 ന് ഐക്യ രാഷ്ട്ര സഭയുടെ 69ാമത്തെ സമ്മേളനത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗ ആശയം മുന്നോട്ട് വെക്കുകയായിരുന്നു. ആവശ്യം ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയിൽ അംഗീകരിക്കപ്പെടുകയും ചെയ്തു.