സത്യപ്രതിജ്ഞയ്ക്ക് കോണ്‍ഗ്രസിന് ക്ഷണം; ഖാര്‍ഗെ പങ്കെടുക്കും

മൂന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് ക്ഷണം. വൈകിട്ട് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഖാര്‍ഗെ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. രാജ്യസഭ പ്രതിപക്ഷ നേതാവ് എന്ന നിലയിലാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുക്കുന്നതെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

അതേസമയം സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ഇന്ത്യാ മുന്നണി നേതാക്കള്‍ക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ ക്ഷണം ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ ശശി തരൂര്‍, സത്യപ്രതിജ്ഞയ്ക്ക് പകരം ഇന്ത്യ-പാക്കിസ്ഥാന്‍ ക്രിക്കറ്റ് മത്സരം തത്സമയം കാണുമെന്ന് അറിയിച്ചു.

മൂന്നാം മോദി സർക്കാർ വൈകിട്ട് 7.15നാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്. രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ 7 വിദേശ രാജ്യങ്ങളിലെ നേതാക്കൾ അടക്കം എണ്ണായിരത്തിലധികം പേർ പങ്കെടുക്കും. പത്മപുരസ്ക്കാര ജേതാക്കൾ, ശുചീകരണ  തൊഴിലാളികൾ, സെൻട്രൽ വിസ്ത പദ്ധതിയുടെ നിർമാണത്തൊഴിലാളികൾ എന്നിവരും പങ്കെടുക്കും. കേരളത്തിൽ നിന്ന് ബിജെപിയുടെയും സഖ്യ കക്ഷികളുടെയും നേതാക്കളും ലോക്സഭാ സ്ഥാനാർഥികളും പങ്കെടുക്കും. വൈകിട്ട് 6.30 മോദി രാജ്ഘട്ടിലെത്തി രാഷ്ട്രപിതാവിന് ആദരമർപ്പിക്കും.

മന്ത്രിസഭാ രൂപീകരണത്തിൽ സഖ്യകക്ഷികളുമായി ബിജെപി നേതൃത്വം ചർച്ചകൾ പൂർത്തിയാക്കി. ടിഡിപിക്കും ജെഡിയുവിനും ഒരു കാബിനറ്റ് മന്ത്രിസ്ഥാനവും രണ്ട് സഹമന്ത്രി സ്ഥാനം വീതവും ലഭിച്ചേക്കും. തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ, എച്ച്ഡി കുമാരസ്വാമി, ജയന്ത് ചൗധരി, അനുപ്രിയ പട്ടേൽ, ജിതൻ റാം മാഞ്ചി, പ്രഫുൽ പട്ടേൽ, ചിരാഗ് പാസ്വാൻ തുടങ്ങി സഖ്യകക്ഷി നേതാക്കൾ മന്ത്രിമാരാകും. സത്യപ്രതിജ്ഞച്ചടങ്ങ് കണക്കിലെടുത്ത് ഡൽഹി കനത്ത സുരക്ഷാ വലയത്തിലാണ്.