ലാലു-റാബറി ജംഗിള്‍ രാജില്‍ പ്രചാരണം കൊഴുപ്പിച്ച് നിതീഷും ബിജെപിയും; സാമൂഹിക നീതി ചൂണ്ടിക്കാണിച്ച് തേജസ്വിയുടെ തിരിച്ചടി; കുട്ടിയാണെന്ന് പറഞ്ഞു പരിഹസിച്ച് ബിഹാര്‍ സിഎം

ഈ വര്‍ഷം തിരഞ്ഞെടുപ്പിലേക്ക് പോകുന്ന ബിഹാറില്‍ ശക്തമായ പ്രചാരണത്തിന് തുടക്കമിട്ട് എന്‍ഡിഎയുടെ നിതീഷ് കുമാറും ബിജെപിയും. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രതിപക്ഷമായ ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയെ പരിഹസിച്ച് വീണ്ടും ഭരണത്തിന് പ്രചാരണം കനപ്പിയ്ക്കുമ്പോള്‍ ശക്തമായ ഭാഷയില്‍ തിരിച്ചടിയ്ക്കുകയാണ് ആര്‍ജെഡിയും. ലാലു-റാബറി ജംഗിള്‍ രാജ് എന്ന പ്രയോഗം വീണ്ടും ഉപയോഗിച്ചാണ് ബിഹാറില്‍ ബിജെപിയും ജെഡിയുവും പ്രചാരണം കൊഴുപ്പിക്കുന്നത്.

ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ നടക്കാനിരിക്കുന്ന ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ‘ലാലു-റാബറി ജംഗിള്‍ രാജ്’ എന്ന പഴയ പ്രചരണായുധം വീണ്ടും ഭരണകക്ഷിയായ എന്‍ഡിഎ സജീവമാക്കിയതോടെ ആ ശ്രമത്തെ ആര്‍ജെഡി ശക്തമായി എതിര്‍ക്കാന്‍ തീരുമാനിച്ചുറപ്പിച്ചത് നിയമസഭയില്‍ വ്യക്തമായി. ഗവര്‍ണറുടെ പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചര്‍ച്ചയ്ക്കിടെ സംസ്ഥാന നിയമസഭയില്‍ ഭരണപ്രതിപക്ഷ അംഗങ്ങളുടെ പ്രചാരണ തന്ത്രങ്ങള്‍ വ്യക്തമായിരുന്നു. ജംഗിള്‍ രാജെന്ന് പറഞ്ഞു ലാലു പ്രസാദ് കാലത്തെ വിമര്‍ശിച്ചു നാലാമതും മുഖ്യമന്ത്രി കസേര പിടിച്ചെടുക്കാന്‍ ബിജെപി സഹായത്തോടെ നിതീഷ് കുമാര്‍ ശ്രമിയ്ക്കുമ്പോള്‍ നിതീഷ് ഭരണത്തില്‍ സംസ്ഥാനം നേരിടുന്ന പിന്നോക്കാവസ്ഥയാണ് ആര്‍ജെഡി പ്രചരണായുധമാക്കുന്നത്.

1990- 2005 കാലഘട്ടത്തില്‍ ആര്‍ജെഡിയുടെ ലാലു പ്രസാദ് യാദവുംഭാര്യ റാബ്‌റി ദേവിയും ചേര്‍ന്ന് നടത്തിയ ഭരണത്തെയും അഴിമതി ആരോപണങ്ങളേയുമാണ് കാട്ടുഭരണമെന്ന് പരിഹസിക്കുന്നത്. ഫെബ്രുവരി 24 ന് ഭഗല്‍പൂരില്‍ നിതീഷിനൊപ്പം ഒരു സംയുക്ത റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആര്‍ജെഡിയെ ‘ജംഗിള്‍രാജ് വാലെ’ എന്ന് വിളിച്ചതാണ് എന്‍ഡിഎ പ്രചാരണങ്ങളുടെ തുടക്കം.

നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയു ഭരണത്തെ ബിഹാര്‍ നിയമസഭയില്‍ ഭരണകക്ഷി പ്രശംസിക്കുകയും ലാലുവിന്റെ 15 കൊല്ലത്തെ ഭരണത്തെ വിമര്‍ശിക്കുകയും ചെയ്തതോടെ 2005ന് മുമ്പ് ഇവിടെ എന്തെങ്കിലും ഉണ്ടായിരുന്നുവെന്ന് സമ്മതിയ്ക്കുമോ ജി എന്ന പരിഹാസം ലാലുവിന്റെ മകനം ആര്‍ജെഡിയുടെ പ്രതിപക്ഷ നേതാവുമായ തോജസ്വി യാദവ് ചോദിച്ചു. ഇന്ത്യ: വികസനത്തിലെ പ്രശ്‌നങ്ങള്‍’ എന്ന എഴുത്തുകാരനായ മോഹന്‍ ഗുരുസ്വാമിയുടെ പുസ്തകത്തെ ഉദ്ധരിച്ചുകൊണ്ട് തേജസ്വി ബിഹാറിന്റെ നിലവിലെ ആളോഹരി വരുമാനത്തെ കുറിച്ചു പറഞ്ഞു, ലോകത്തിലെ ഏറ്റവും ദരിദ്ര പ്രദേശമായി കണക്കാക്കപ്പെടുന്ന സബ്-സഹാറന്‍ ആഫ്രിക്കയുടെ 1,710 ഡോളര്‍ വാര്‍ഷിക പ്രതിശീര്‍ഷ വരുമാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ബീഹാറിന്റെ ഏറ്റവും പുതിയ വാര്‍ഷിക പ്രതിശീര്‍ഷ വരുമാനം 1,100 ഡോളറാണെന്നും ചൂണ്ടിക്കാട്ടി. ‘നിതീഷ് കുമാര്‍ കൂടുതല്‍ കാലം അധികാരത്തില്‍ തുടര്‍ന്നാല്‍, അദ്ദേഹം ഇതിന് ബ്രിട്ടീഷുകാരെയും 18-ാം നൂറ്റാണ്ടിലെ ഭരണകൂടത്തെയും വരെ കുറ്റപ്പെടുത്താന്‍ തുടങ്ങുമെന്നും തേജസ്വി പരിഹസിച്ചു.

Read more

ബീഹാറില്‍ 22 തവണ സര്‍ക്കാര്‍ മാറ്റവും 1961 മുതല്‍ അഞ്ച് തവണ രാഷ്ട്രപതി ഭരണവും വന്നതിനുശേഷം ഒരു സ്ഥിരതയുള്ള സര്‍ക്കാരിനെ നല്‍കുക എന്നതായിരുന്നു 1990ല്‍ അധികാരത്തില്‍ വന്നത് ലാലു പ്രസാദ് ആദ്യം ചെയ്തത്. കഴിഞ്ഞ 150 വര്‍ഷത്തിനിടയില്‍ സംഭവിക്കാത്ത സാമൂഹിക പരിവര്‍ത്തനവും ശാക്തീകരണവും അദ്ദേഹം കൊണ്ടുവന്നുവെന്നും ഇബിസി, ഒബിസി, എസ്സി സമുദായങ്ങളില്‍ നിന്നുള്ളവര്‍ എംപിമാരും മന്ത്രിമാരും ബോര്‍ഡുകളുടെയും കമ്മീഷനുകളുടെയും തലവന്മാരും ആയത് ലാലു പ്രസാദിന്റെ കീഴിലായിരുന്നുവെന്നും തേജസ്വി ചൂണ്ടിക്കാണിച്ചു.  ‘ബച്ചാ ഹേ’ എന്ന് പറഞ്ഞാണ് തേജസ്വിയുടെ മറുപടിയെ നിതീഷ് പരിഹസിച്ചു തള്ളിയത്.