'ബുള്ളറ്റുകൾ ശരീരത്തിലേക്ക് തുളഞ്ഞ് കയറിയപ്പോഴും പറഞ്ഞത് അമേരിക്ക ജയിക്കട്ടെ എന്നായിരുന്നു'; ട്രംപിനെ പുകഴ്ത്തി കങ്കണ

അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നേരെ നടന്ന വെടിവെപ്പിൽ പ്രതികരിച്ച് നടിയും എംപിയുമായ കങ്കണ റണാവത്ത്. ബുള്ളറ്റുകൾ ശരീരത്തിലേക്ക് തുളഞ്ഞ് കയറിയപ്പോഴും ട്രംപ് പറഞ്ഞത് ‘അമേരിക്ക ജയിക്കട്ടെ’ എന്നായിരുന്നു. ഇൻസ്റ്റഗ്രാം സ്‌റ്റോറിയിലായിരുന്നു ട്രംപിന്റെ ധീരതയെ വാഴ്ത്തിയുള്ള കങ്കണയുടെ പോസ്റ്റ്. ഈ തിരഞ്ഞെടുപ്പിൽ ട്രംപ് ജയിക്കുക തന്നെ ചെയ്യുമെന്നും കങ്കണ കുറിച്ചു.

ട്രംപിന് വെടിയേൽക്കുന്നതിന്റെ ചിത്രം സഹിതമായിരുന്നു കങ്കണയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി. ‘ഏകദേശം 80 വയസുള്ള ഈ മനുഷ്യൻ, ബുള്ളറ്റുകൾ ശരീരത്തിലേക്ക് തുളഞ്ഞ് കയറിയപ്പോഴും അദ്ദേഹം പറഞ്ഞത് ‘അമേരിക്ക ജയിക്കട്ടെ’ എന്നായിരുന്നു. ഈ തിരഞ്ഞെടുപ്പിൽ അദ്ദേഹം വിജയിക്കുക തന്നെ ചെയ്യും. അതാണ് വലതു പക്ഷം, അവർ സംഘർഷങ്ങൾ ഒരിക്കലുമുണ്ടാക്കില്ല. പക്ഷേ അത് അവസാനിപ്പിക്കും’- കങ്കണ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

‘അമേരിക്കക്ക് വേണ്ടി അദ്ദേഹം ആ ബുള്ളറ്റുകൾ സ്വന്തം നെഞ്ചിലേറ്റുവാങ്ങി. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ചില്ലായിരുന്നുവെങ്കിൽ, അദ്ദേഹം ഈ കൊലപാതക ശ്രമത്തെ അതിജീവിക്കില്ലായിരുന്നു. വലത് പക്ഷത്തോട് ഇടതുപക്ഷത്തിന്റെ പ്രധാന വിയോജിപ്പ് അക്രമാസക്തമാണ്, അവർ ധർമ്മത്തിനായുള്ള പോരാട്ടത്തെ ഇഷ്ടപ്പെടുന്നു, ഇടതുപക്ഷം അടിസ്ഥാനപരമായി സ്‌നേഹത്തിലും സമാധാനത്തിലും വിശ്വസിക്കുന്നു, അതിനാൽ ഇടതുപക്ഷം ട്രംപിനെ കൊല്ലാൻ ശ്രമിച്ചു, വെറുപ്പിനും അക്രമത്തിനും വിജയിക്കാൻ കഴിയില്ല’ കങ്കണ കുറിച്ചു.

പെൻസിൽവാനിയയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെ ശനിയാഴ്ച്ചയാണ് ട്രംപിന് വെടിയേറ്റത്. വെടിയുണ്ട ട്രംപിന്റെ ചെവിയിലൂടെ തുളച്ചു കയറുകയായിരുന്നു. ഉടൻ തന്നെ സുരക്ഷാഉദ്യോഗസ്ഥർ അദ്ദേഹത്തെ വളയുകയും രക്ഷപ്പെടുത്തുകയുമായിരുന്നു. ട്രംപിന് നേരെ നടന്ന വെടിവെപ്പിനെ അപലപിച്ച് നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തിയിരുന്നു. എന്റെ സുഹൃത്തിന് നേരെയുണ്ടായ വധശ്രമത്തിൽ വളരെയധികം ആശങ്കാകുലനാണെന്ന് മോദി സോഷ്യൽ മീഡിയയായ എക്‌സിൽ കുറിച്ചു. വെടിവെപ്പിൽ പരിക്കേറ്റ ട്രംപ് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും മോദി ആശംസിച്ചു.