80 ൽ 80 ലും തോൽവി, യുപിയിൽ അടിപതറി മായാവതി; മുസ്ലിം സമുദായം പിന്തുണച്ചില്ലെന്ന് പരാതി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുപിയിൽ നേരിട്ട കനത്ത പരാജയത്തിൽ പ്രതികരണവുമായി ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബിഎസ്പി അധ്യക്ഷയുമായ മായാവതി. മുസ്ലീം സമുദായത്തില്‍ നിന്ന് മതിയായ പിന്തുണ ലഭിച്ചില്ലെന്ന് മായാവതി പ്രതികരിച്ചു. തിരഞ്ഞെടുപ്പില്‍ മുസ്ലീം വിഭാഗത്തിലുള്ളവര്‍ക്ക് മതിയായ പ്രാതിനിധ്യം നല്‍കിയിട്ടും ബിഎസ്പിയെ വേണ്ടവിധത്തില്‍ മനസിലാക്കാന്‍ മുസ്ലീം സമുദായത്തിന് സാധിച്ചില്ലെന്നും മായാവതി വിമര്‍ശിച്ചു.

രാജ്യത്തുടനീളം 424 സീറ്റുകളിലും ഉത്തര്‍പ്രദേശില്‍ 80 സീറ്റുകളിലും മത്സരിച്ച ബഹുജന്‍ സമാജ് പാര്‍ട്ടിക്ക് ഒരു മണ്ഡലത്തില്‍ പോലും വിജയിക്കാനായില്ല. 35 മുസ്ലീം സ്ഥാനാര്‍ത്ഥികളെയാണ് മത്സരിപ്പിച്ചത്. കടുത്ത പരാജയത്തിന് പിന്നാലെയായിരുന്നു മായാവതിയുടെ പ്രതികരണം.

ഭൂരിപക്ഷം ദളിതരും, പ്രത്യേകിച്ച് യാദവ് സമുദായം ബഹുജന്‍ സമാജ് പാര്‍ട്ടിക്ക് അനുകൂലമായി വോട്ട് ചെയ്തിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഉത്തര്‍പ്രദേശിലെ ലോക്‌സഭാ ഫലങ്ങളെ പാര്‍ട്ടി എല്ലാ തലത്തിലും വിശകലനം ചെയ്യുമെന്നും ബഹുജന്‍ പ്രസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കനുസൃതമായി നടപടികള്‍ സ്വീകരിക്കുമെന്നും മായാവതി പറഞ്ഞു.