നന്ദിനിയുടെ പാല്‍ പൊള്ളും; വില മൂന്നാമതും വര്‍ധിപ്പിക്കാന്‍ സിദ്ധരാമയ്യ സര്‍ക്കാര്‍; ലിറ്ററിന് അഞ്ച് രൂപ ഉയര്‍ത്താന്‍ നീക്കം; ദക്ഷിണേന്ത്യയില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ പാല്‍ വില്‍ക്കാന്‍ മില്‍മ

ആറുമാസത്തിനിടെ വീണ്ടും വില ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍ (നന്ദിനി) സര്‍ക്കാറിന് കത്തുനല്‍കി. നന്ദിനി പാലിന് ലിറ്ററിന് അഞ്ചു രൂപ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്തു നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ആഗസ്റ്റില്‍ കര്‍ണാടക മില്‍ക് ഫെഡറേഷന്‍ നന്ദിനി പാലിന്റെ വില ലീറ്ററിനു രണ്ടു രൂപ കൂട്ടിയാണ് സാധാരണക്കാരുടെ വയറ്റത്ത് അടിച്ചിരുന്നു.
വില കൂട്ടിയെങ്കിലും ഒരു ലീറ്റര്‍, അര ലീറ്റര്‍ പാക്കറ്റുകളില്‍ 50 മില്ലി ലീറ്റര്‍ പാല്‍ കൂടി നല്‍കിയിരുന്നു. ഇതു കുറയ്ക്കാനും നന്ദിനി നീക്കം നടത്തുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പാല്‍ വില ലീറ്ററിന് 3 രൂപ വരെ വര്‍ധിപ്പിച്ചിരുന്നു. അതുവരെ ദക്ഷിണേന്ത്യയില്‍ പാലിനു ഏറ്റവും കുറഞ്ഞ വില ഈടാക്കുന്നത് കര്‍ണാടക മില്‍ക് ഫെഡറേഷനാണ്. പുതിയ വില വര്‍ദ്ധന സര്‍ക്കാര്‍ അനുമതിച്ചാല്‍ ഏറ്റവും കൂടുതല്‍ പാലിന് വിലവാങ്ങുന്നത് നന്ദിനിയായിരിക്കും. മില്‍മയെക്കാലും മൂന്നു രൂപ നന്ദിന് പാലിന് ഉയരും.

മാര്‍ച്ചിലെ സംസ്ഥാന ബജറ്റിന് ശേഷം പാല്‍വില വര്‍ധനയുടെ കാര്യത്തില്‍ അന്തിമതീരുമാനമുണ്ടായേക്കുമെന്നാണ് വിവരം. ലിറ്ററിന് 47 രൂപയാക്കണമെന്നാണ് കെ.എം.എഫിന്റെ ആവശ്യം. വില വര്‍ധനക്കൊപ്പം, ഒരു പാക്കറ്റിലെ പാലിന്റെ അളവ് 1,050 മില്ലിയില്‍നിന്ന് ഒരു ലിറ്ററായി കുറക്കും. വിലവര്‍ധന നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിച്ചാല്‍, കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ കെ.എം.എഫ് നടത്തുന്ന ഏറ്റവും ഉയര്‍ന്ന വില വര്‍ധനയാകുമിത്. 2022ല്‍, കെ.എം.എഫ് പാല്‍ വില ലിറ്ററിന് മൂന്നു രൂപ വര്‍ധിപ്പിച്ചിരുന്നു. 2024ല്‍, ഒരു പാക്കറ്റിന് രണ്ടു രൂപ വില വര്‍ധന നടപ്പാക്കിയെങ്കിലും ലിറ്ററിന് 50 മില്ലി അധിക പാല്‍ ചേര്‍ത്തിരുന്നു. ഈ അധികമായി ചേര്‍ത്ത പാല്‍ കുറക്കാനാണ് പുതിയ നിര്‍ദേശം.

അടിക്കടി അവശ്യവസ്തുക്കളുടെയും സേവനങ്ങളുടെയും വില വര്‍ധിച്ച സാഹചര്യത്തിലാണ് വിലവര്‍ധനയെന്നാണ് കെ.എം.എഫിന്റെ വാദം. കാപ്പി ബ്രൂവേഴ്സ് അസോസിയേഷന്‍ മാര്‍ച്ചോടെ കിലോക്ക് 200 രൂപ കാപ്പിപ്പൊടി വിലയില്‍ വര്‍ധന പ്രഖ്യാപിച്ചിരുന്നു.

ലോകസഭ തിരഞ്ഞെടുപ്പിന് പിന്നാലെ കര്‍ണാടകയില്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്ധനവില കൂട്ടിയിരുന്നു. പെട്രോളിന്റെയും ഡീസലിന്റെയും വില്‍പ്പന നികുതി കൂട്ടാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. പെട്രോളിന് 3.92 ശതമാനവും, ഡീസലിന് 4.1 ശതമാനവുമാണ് നികുതി വര്‍ധിപ്പിച്ചത്. ഇതോടെ സംസ്ഥാനത്ത് പെട്രോളിന് മൂന്ന് രൂപയും ഡീസലിന് മൂന്ന് രൂപ അഞ്ച് പൈസയും വില വര്‍ധിച്ചിരുന്നു.