'നിതീഷ് കുമാർ മോദിയുടെ കാലില്‍ വീണത് ബിഹാറിന് അപമാനം'; വിമർശിച്ച് പ്രശാന്ത് കിഷോര്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാലില്‍ വീണ ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു അധ്യക്ഷനുമായ നിതീഷ് കുമാറിനെ വിമര്‍ശിച്ച് തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. നിതീഷ് മോദിയുടെ കാലില്‍ വീണത് ബിഹാര്‍ ജനതയ്ക്ക് അപമാനമാണെന്ന് ജെഡിയു മുന്‍ ദേശീയ ഉപാധ്യക്ഷന്‍ കൂടിയായ പ്രശാന്ത് കിഷോര്‍ പറഞ്ഞു. എന്‍ഡിഎ സര്‍വകക്ഷി യോഗത്തിലാണ് നിതീഷ് കുമാർ മോദിയുടെ കാലിൽ വീണത്.

നിതീഷ് തന്റെ മനസാക്ഷിയെ വില്പനയ്ക്കുവെച്ചുവെന്നും പ്രശാന്ത് കിഷോര്‍ ആരോപിച്ചു. ‘ഭരണത്തിലിരിക്കുന്ന നേതാക്കള്‍ സംസ്ഥാനത്തിന്റെ ആത്മാഭിമാനമാണ്. മോദിയുടെ കാലില്‍ വീണതോടെ നിതീഷ് ബിഹാറിനെ അപമാനം കൊണ്ടുവന്നു’, എന്നായിരുന്നു പ്രശാന്ത് കിഷോറിന്റെ ആരോപണം.

നേരത്തെ ഒപ്പം പ്രവര്‍ത്തിച്ചിരുന്ന നിതീഷിനെ താനെന്തിനാണ് വിമര്‍ശിക്കുന്നതെന്ന് ചിലര്‍ ചോദിക്കും. എന്നാല്‍, അന്ന് അദ്ദേഹം മറ്റൊരു മനുഷ്യനായിരുന്നു. അന്ന് നിതീഷ് തന്റെ മനസാക്ഷി വില്പനയ്ക്കുവെച്ചിരുന്നില്ലെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു. സംസ്ഥാനത്തിന്‌ ആനുകൂല്യങ്ങള്‍ കൊണ്ടുവരാന്‍ നിതീഷ് തന്റെ സ്വാധീനശക്തി ശരിയാംവണ്ണം ഉപയോഗിക്കുന്നില്ല. 2025ലെ തിരഞ്ഞെടുപ്പിന് ശേഷവും ബിജെപിയുടെ പിന്തുണയോടെ അധികാരത്തില്‍ തുടരുന്നത് ഉറപ്പാക്കാന്‍ നിതീഷ് കാലില്‍ വീഴുകയാണെന്നും പ്രശാന്ത് കിഷോർ കുറ്റപ്പെടുത്തി.