പിഡിപിയും ബിജെപിയും ചുറ്റിവന്ന ഒമര്‍ അബ്ദുള്ളയുടെ ഡെപ്യൂട്ടി; ജമ്മുകശ്മീര്‍ മന്ത്രിസഭയില്‍ ഒറ്റ അംഗങ്ങളില്ലാതെ കോണ്‍ഗ്രസ്

ആര്‍ട്ടിക്കള്‍ 370 റദ്ദാക്കിയതിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ വന്‍ വിജയത്തോടെ ഇന്ത്യ സഖ്യത്തിന്റെ ഗവണ്‍മെന്റ് ജമ്മു കശ്മീരില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. നാഷണല്‍ കോണ്‍ഫറന്‍സിന്റെ ഒമര്‍ അബ്ദുള്ള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അഞ്ച് ക്യാബിനെറ്റ് മന്ത്രിമാരോടൊപ്പമാണ് ജമ്മുകശ്മീരില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്. ഇന്ത്യ സഖ്യത്തിലെ പ്രമുഖ നേതാക്കളിലില്‍ പലരും ജമ്മുകശ്മീരിലെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു. കോണ്‍ഗ്രസില്‍ നിന്ന് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമെല്ലാം ഒമര്‍ അബ്ദുള്ളയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ മുന്നിലുണ്ടായിരുന്നു.

ജമ്മുകശ്മീര്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴും ശ്രദ്ധേയമായ കാര്യം നാഷണല്‍ കോണ്‍ഫറന്‍സുമായി സഖ്യത്തില്‍ മല്‍സരിച്ച കോണ്‍ഗ്രസ്, മന്ത്രിസഭയില്‍ ചേരാതെ മാറിനിന്നുവെന്നതാണ്. കേന്ദ്രഭരണപ്രദേശമായ ജമ്മുകശ്മീരിലെ സര്‍ക്കാരില്‍ നിലവില്‍ അഞ്ച് ക്യാബിനെറ്റ് മന്ത്രിമാരാണ് മുഖ്യമന്ത്രിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. നാല് മന്ത്രിമാര്‍ ഒമര്‍ അബ്ദുള്ളയുടെ പാര്‍ട്ടിയായ നാഷണല്‍ കോണ്‍ഫറന്‍സില്‍ നിന്ന് തന്നെയാണ്. ഒരാള്‍ സ്വതന്ത്ര എംഎല്‍എയും. മന്ത്രിസഭയില്‍ പാര്‍ട്ടിയില്‍ നിന്ന് ആള് വേണ്ടെന്ന നിലപാടാണ് കോണ്‍ഗ്രസെടുത്തത്.

ഒമര്‍ അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ ഏക വനിതാ മന്ത്രി സക്കീന ഇറ്റൂവാണ്. സുരീന്ദര്‍ ചൗധരി, ജാവേദ് റാണ, ജാവേദ് അഹമ്മദ് ദാര്‍, സതീഷ് ശര്‍മ എന്നിവരാണ് ഒമര്‍ അബ്ദുള്ളയോടൊപ്പം ശ്രീനഗറിലെ ഷേര്‍-ഇ-കശ്മീര്‍ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരത്തിലേറിയത്.

ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ബുധനാഴ്ച തന്റെ ഉപമുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത് ജമ്മുവിലെ നൗഷേരയില്‍ നിന്നുള്ള പാര്‍ട്ടി നേതാവ് സുരേന്ദര്‍ ചൗധരിയെയാണ്. പിഡിപിയിലും ബിജെപിയിലുമെല്ലാം പ്രവര്‍ത്തിച്ച ശേഷം നാഷണല്‍ കോണ്‍ഫറന്‍സില്‍ അംഗത്വമെടുത്ത സുരേന്ദര്‍ ചൗധരിയെ ഉപമുഖ്യമന്ത്രിയാക്കിയത് നിര്‍ണായക നീക്കമായി പലരും കണക്കാക്കുന്നുണ്ട്. പക്ഷേ ജമ്മുവിലെ നൗഷേരയില്‍ നിന്ന് ബിജെപിയുടെ ജമ്മു കശ്മീര്‍ അധ്യക്ഷന്‍് രവീന്ദര്‍ റെയ്നയെ 7,819 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചെത്തിയ ചൗധരിക്ക് താഴ്‌വാരത്തില്‍ ഇപ്പോള്‍ വീരപരിവേശമാണ്. പിഡിപിയുടെയും ബിജെപിയുടെയും മുന്‍ അംഗമായ ചൗധരിയെ ഉപമുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത് ജമ്മുവിലെ ജനങ്ങളെ കൂടി പരിഗണിച്ചാണെന്ന് ഒമര്‍ അബ്ദുള്ള വ്യക്തമാക്കുകയും ചെയ്തു. ഒഴിവാക്കപ്പെട്ടതായി അവര്‍ക്ക് തോന്നലുണ്ടാകാതിരിക്കാനും എല്ലാവരേയും ഉള്‍പ്പെടുത്തിയുള്ള സര്‍ക്കാരാണെന്ന ചിന്തയ്ക്കും വേണ്ടിയാണ് ഒമര്‍ അബ്ദുള്ളയുടെ ഈ നീക്കം.

ഈ സര്‍ക്കാരില്‍ തങ്ങള്‍ക്ക് ശബ്ദമോ പ്രതിനിധികളോ ഇല്ലെന്ന് തോന്നാന്‍ ഞങ്ങള്‍ ജമ്മുവിനെ അനുവദിക്കില്ലെന്ന് ഞാന്‍ പറഞ്ഞിരുന്നു. ജമ്മുവിലെ ജനങ്ങള്‍ക്ക് ഈ സര്‍ക്കാര്‍ തങ്ങളുടേത് പോലെ തന്നെയാണെന്ന് തോന്നാന്‍ വേണ്ടിയാണ് ഞാന്‍ ജമ്മുവില്‍ നിന്ന് ഒരു ഉപമുഖ്യമന്ത്രിയെ തിരഞ്ഞെടുത്തത്. ഈ ഗവണ്‍മെന്റ് കശ്മീരിലെ മറ്റിടത്തേത് പോലെ തന്നെ അത്രത്തോളം ജമ്മുവിന്റേതുമാണ്.

2014 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍, പിഡിപി ടിക്കറ്റില്‍ മത്സരിച്ച ചൗധരിയെ പതിനായിരത്തിലധികം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി രവീന്ദര്‍ റെയ്‌ന നൗഷേര സീറ്റില്‍ ബിജെപിയെ വിജയിപ്പിച്ചിരുന്നു. ഇപ്പോള്‍ നാഷണല്‍ കോണ്‍ഫറന്‍സ് സീറ്റില്‍ മല്‍സരിച്ച് ചൗധരി നൗഷേര തിരിച്ചുപിടിച്ചു ബിജെപിയെ തിരിച്ചടിച്ചു. ചൗധരി 2022 ല്‍ പിഡിപിയില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നിരുന്നു. പിന്നീടാണ് ഒമര്‍ അബ്ദുള്ളയുടെ പാര്‍ട്ടിയിലേക്ക് എത്തിയത്.

അഞ്ച് ക്യാബിനെറ്റ് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയെങ്കിലും മൂന്ന് മന്ത്രിമാരുടെ കൂടി വേക്കന്‍സി ജമ്മുകശ്മീരില്‍ ഒഴിഞ്ഞുകിടക്കുന്നുണ്ട്. ഉടനെ തന്നെ മൂന്ന് മന്ത്രിമാര്‍ കൂടി മന്ത്രിസഭയിലെത്തുമെന്ന് ഒമര്‍ അബ്ദുള്ള വ്യക്തമാക്കിയിട്ടുണ്ട്.