ലീഗ് കോട്ടയില്‍ നിന്ന് വരുന്നത് നാലാം തവണ; കുറച്ച് ഉശിര് കൂടുമെന്ന് എഎന്‍ ഷംസീറിന് കെടി ജലീലിന്റെ മറുപടി

നിയമസഭയില്‍ സ്വകാര്യ സര്‍വകലാശാലാ ബില്ലിനെ കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ സ്പീക്കര്‍ എഎന്‍ ഷംസീര്‍ നടത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എല്‍ഡിഎഫ് എംഎല്‍എ കെടി ജലീല്‍. തന്റെ പ്രസംഗം നീണ്ടത് ക്രിമിനല്‍ കുറ്റമായി ആര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കില്‍ സഹതപിക്കുകയെ നിര്‍വാഹമുള്ളൂവെന്ന് കെടി ജലീല്‍ പറഞ്ഞു.

ഫേസ്ബുക്കിലൂടെയായിരുന്നു കെടി ജലീല്‍ മറുപടിയുമായി രംഗത്തെത്തിയത്. ലീഗ് കോട്ടയില്‍നിന്ന് നാലാം തവണയും വന്നതുകൊണ്ട് തനിക്ക് അല്‍പം ഉശിര് കൂടുമെന്നും കെടി ജലീല്‍ കൂട്ടിച്ചേര്‍ത്തു. നിയമസഭയില്‍ സ്വകാര്യ സര്‍വകലാശാലയുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെ സ്പീക്കര്‍ ജലീലിനോട് പ്രസംഗം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും എംഎല്‍എ അതിന് കൂട്ടാക്കിയില്ല.

ഇതേ തുടര്‍ന്ന് ചെയറിനെ ജലീല്‍ മാനിക്കുന്നില്ലെന്നും സമയം കഴിഞ്ഞിട്ടും പ്രസംഗം നിര്‍ത്താത്തത് ധിക്കാരമെന്നും സ്പീക്കര്‍ പറയുകയുണ്ടായി. ഒരുപാട് തവണ ആവശ്യപ്പെട്ടിട്ടും സഹകരിച്ചില്ലെന്നും ജലീലിന് പ്രത്യേക പ്രിവിലേജ് ഇല്ലെന്നും എഎന്‍ ഷംസീര്‍ പറഞ്ഞിരുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം;

സ്വകാര്യ സര്‍വകലാശാലാ ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത് കൊണ്ട് കഴിഞ്ഞ ദിവസം നിയമസഭയില്‍ ചെയ്ത പ്രസംഗമാണ് താഴെ. ബില്ലുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ പറഞ്ഞു വന്നപ്പോള്‍ സമയം അല്‍പം നീണ്ടു പോയി. അതൊരു ക്രിമിനല്‍ കുറ്റമായി ആര്‍ക്കെങ്കിലും തോന്നിയെങ്കില്‍ സഹതപിക്കുകയേ നിര്‍വാഹമുള്ളൂ. ലീഗ് കോട്ടയായ മലപ്പുറത്തു നിന്നാണല്ലോ തുടര്‍ച്ചയായി നാലാം തവണയും നിയമസഭയിലെത്തിയത്. സ്വാഭാവികമായും അല്‍പം ‘ഉശിര്” കൂടും. അത് പക്ഷെ, ‘മക്കയില്‍’ ഈന്തപ്പഴം വില്‍ക്കുന്നവര്‍ക്ക് അത്ര എളുപ്പം പിടികിട്ടിക്കൊള്ളണമെന്നില്ല.