ജമ്മു കശ്മീരില്‍ രാഷ്ട്രപതി ഭരണം പിന്‍വലിച്ചു; ഉത്തരവിറക്കി രാഷ്ട്രപതി; ഒമര്‍ അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ബുധനാഴ്ച്ച സത്യപ്രതിജ്ഞ ചെയ്യും

തിരഞ്ഞെടുപ്പിന് പിന്നാലെ ജമ്മു കശ്മീരില്‍ രാഷ്ട്രപതി ഭരണം പിന്‍വലിച്ചു. പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. . കേന്ദ്രഭരണ പ്രദേശത്ത് സര്‍ക്കാര്‍ രൂപീകരണത്തിന് വഴിയൊരുക്കി ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി. ഒമര്‍ അബ്ദുല്ല മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കണമെങ്കില്‍ രാഷ്ട്രപതി ഭരണം പിന്‍വലിക്കണമായിരുന്നു. കഴിഞ്ഞദിവസമാണ് രാഷ്ട്രപതിഭരണം പിന്‍വലിക്കാന്‍ ലഫ്. ഗവര്‍ണറുടെ ഓഫിസ് ശുപാര്‍ശ രാഷ്ട്രപതി ഭവന് നല്‍കിയത്.

10 വര്‍ഷം മുമ്പ് 2014 ല്‍ ആണ് ജമ്മു കശ്മീരില്‍ ഒടുവിലായി തിരഞ്ഞെടുപ്പ് നടന്നത്. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ച ശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പായിരുന്നു കഴിഞ്ഞുപോയത്. പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച നടക്കും. ഒമര്‍ അബ്ദുല്ല ജമ്മു കശ്മീരിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രണ്ടാം തവണയാണ് ഒമര്‍ അബ്ദുള്ള ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയാവുന്നത്. നാഷണല്‍ കോണ്‍ഫറന്‍സ് നിയമസഭാ കക്ഷി യോഗത്തിലായിരുന്നു ഈ തീരുമാനം. ഫറൂക്ക് അബ്ദുള്ളയാണ് ഒമര്‍ അബ്ദുള്ളയെ മുഖ്യമന്ത്രിയാക്കിയുള്ള തീരുമാനം പ്രഖ്യാപിച്ചത്. ആറുവര്‍ഷത്തോളമായി ജമ്മു കശ്മീര്‍ കേന്ദ്രഭരണത്തിന് കീഴിലായിരുന്നു.

അതേസമയം, ഒമര്‍ അബ്ദുള്ളയെ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിസ്ഥാനത്തേയ്ക്ക് പിന്തുണച്ച് കോണ്‍ഗ്രസ് നിയമസഭാകക്ഷി പ്രമേയം പാസാക്കി. ലഫ്. ഗവര്‍ണര്‍ക്ക് കത്തും നല്‍കി. 90 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് ആറ് അംഗങ്ങളാണ്. നാല് സ്വതന്ത്രരും എഎപിയുടെ ഏക അംഗവും ഒമറിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്‍സിയുടെ 42 എംഎല്‍എമാരും സിപിഐ എം അംഗം മുഹമ്മദ് യൂസഫ് തരിഗാമിയും ചേര്‍ന്ന് പുതിയ സര്‍ക്കാരിന് 54 പേരുടെ പിന്തുണയാകും. അമ്പത്തിനാലുകാരനായ ഒമര്‍ 2009-2014 കാലത്ത് ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായിരുന്നു. കേന്ദ്ര വാണിജ്യസഹമന്ത്രി, വിദേശ സഹമന്ത്രി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.