'റേഷൻ കാർഡും വ്യാജമായി നിർമ്മിച്ചത്'; വിവാദ ഓഫീസർ പൂജ ഖേദ്‌കറിനെതിരെ വീണ്ടും ആരോപണങ്ങൾ

മഹാരാഷ്ട്രയിലെ വിവാദ ഐഎസ്‌ ട്രെയിനി ഓഫീസർ പൂജ ഖേദ്‌കർ റേഷൻ കാർഡ് ഉൾപ്പെടെ വ്യാജമായി നിർമിച്ചെന്ന് ആരോപണം. ഭിന്നശേഷി സർട്ടിഫിക്കറ്റ് ലഭിക്കാനായി വ്യാജമേൽവിലാസമാണ് പൂജ സമർപ്പിച്ചതെന്നും ഇതിനൊപ്പം നൽകിയ റേഷൻ കാർഡും വ്യാജമാണെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വരുന്നത്. അതേസമയം തനിക്കെതിരേ പ്രചരിക്കുന്നത് വ്യാജവാർത്തകളാണെന്നും താൻ വ്യാജവാർത്തയുടെ ഇരയാണെന്നും പൂജ ഖേദ്കർ പറഞ്ഞു.

പൂനെയിലെ വൈസിഎം ആശുപത്രിയിൽനിന്ന് മെഡിക്കൽ സർട്ടിഫിക്കറ്റ് ലഭിക്കാനായി പൂജ നൽകിയ മേൽവിലാസത്തിൽ അടിമുടി വ്യത്യാസമുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ‘നമ്പർ 53, ദേഹു അലാൻഡി, തൽവാഡെ, പിംപ്രി ഛിഞ്ച്വാഡ്’ എന്നാണ് പൂജ ആശുപത്രിയിൽ നൽകിയിരുന്ന വിലാസം. എന്നാൽ, ഈ അഡ്രസ് ‘തെർമോവെരിറ്റ എൻജിനീയറിങ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന സ്ഥാപനത്തിന്റെ വിലാസമാണ്. ഈ സ്ഥാപനം നിലവിൽ പ്രവർത്തിക്കുന്നില്ലെന്നാണ് വിവരം. പൂജ ഉപയോഗിച്ചിരുന്ന ഔഡി കാർ രജിസ്റ്റർ ചെയ്‌തിരുന്നതും ഇതേ കമ്പനിയുടെ പേരിലായിരുന്നു. കമ്പനിയുടെ പേരിൽ പിംപ്രി ഛിഞ്ച്വാഡ് നഗരസഭയിൽ ഏകദേശം 2.70 ലക്ഷം രൂപയുടെ നികുതി കുടിശ്ശികയുണ്ടെന്നും മൂന്നുവർഷമായി നികുതി അടച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം ഇതേവിലാസത്തിലാണ് പൂജ ഖേദ്‌കർ വ്യാജ റേഷൻ കാർഡും നിർമിച്ചത്. ഭിന്നശേഷിക്കാരിയാണെന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ലഭിക്കാനായി അപേക്ഷ നൽകിയപ്പോൾ ഈ റേഷൻ കാർഡാണ് പൂജ ആശുപത്രിയിൽ സമർപ്പിച്ചത്. 2022 ഓഗസ്റ്റ് 24-ാം തീയതിയാണ് പൂനെയിലെ ആശുപത്രിയിൽനിന്ന് പൂജയ്ക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് അനുവദിച്ചത്. കാൽമുട്ടിന് ഏഴുശതമാനം വൈകല്യമുണ്ടെന്നാണ് സർട്ടിഫിക്കറ്റിൽ പറഞ്ഞിരുന്നതെന്നും റിപ്പോർട്ടിലുണ്ട്.

അതേസമയം പൂജയ്ക്ക് വിഷാദ രോഗവും ഇരു കണ്ണുകൾക്ക് തകരാറും ഉള്ളതായി റിപ്പോർട്ട് പുറത്ത് വന്നിരുന്നു. മഹാരാഷ്ട്രയിലെ അഹമ്മദ്നഗർ ജില്ലാ ആശുപത്രിയാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകിയത്. 40 ശതമാനം കാഴ്ച വൈകല്യവും 20 ശതമാനം മാനസികാരോഗ്യ വൈകല്യവുമാണ് പൂജയ്ക്കുള്ളത്. ദീർഘദൂര കാഴ്ചയെ ബാധിക്കുന്ന മയോപിക് ഡീജെനറേഷൻ എന്ന തകരാറാണ് പൂജാ ഖേഡ്കറിന്റെ ഇരു കണ്ണുകൾക്കുമുള്ളതെന്നാണ് റിപ്പോർട്ട്. അഹമ്മദ്നഗർ ജില്ലാ ആശുപത്രി സർജൻ ഡോ സഞ്ജയ് ഗോഖരെയാണ് റിപ്പോർട്ട് നൽകിയത്. 51 ശതമാനം വൈകല്യമാണ് പൂജയ്ക്കുള്ളത്. ജില്ലാ കളക്ടർ എസ് സലിമാത്തിനാണ് മെഡിക്കൽ റിപ്പോർട്ട് നൽകിയത്.