MI UPDATES: ബുംറ ഇല്ലാതെ എന്ത് മുംബൈ, എതിരാളികള്‍ക്ക് ഇനി മുട്ടുവിറക്കും, തിരിച്ചുവരവ് അവസാന ഘട്ടത്തില്‍, പുതിയ അപ്‌ഡേറ്റ്

ആദ്യത്തെ മത്സരം തോറ്റുതുടങ്ങുക എന്ന പതിവ് ഇത്തവണയും ആവര്‍ത്തിച്ചാണ് ഐപിഎല്‍ 2025ല്‍ മുംബൈ ഇന്ത്യന്‍സിന്റെ വരവ്. ചെന്നൈയോട് ആദ്യ മത്സരവും ഗുജറാത്തിനോട് രണ്ടാം മത്സരവും അടിയറവ് വച്ച ശേഷം കൊല്‍ക്കത്തയെ തോല്‍പ്പിച്ചായിരുന്നു മുംബൈയുടെ ആദ്യ ജയം. രോഹിത് ശര്‍മ്മ ഉള്‍പ്പെടെയുളള താരങ്ങള്‍ അവസരത്തിനൊത്ത് ഉയരാത്തതും ബോളിങ്ങില്‍ കുറച്ചുകൂടി മെച്ചപ്പെടാനുളളതുമാണ് മുംബൈയുടെ പോരായ്മകള്‍. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ അഭാവവും മുംബൈയുടെ മുന്നേറ്റത്തെ കാര്യമായി ബാധിക്കുന്നുണ്ട്. അതേസമയം ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കിടെ പരിക്കേറ്റ താരത്തിന് കുറച്ച് മാസങ്ങളായി അന്താരാഷ്ട്ര ക്രിക്കറ്റിലേക്കും ഐപിഎലിലേക്കും തിരിച്ചെത്താനായിട്ടില്ല. പരിക്കേറ്റ ശേഷം ചാമ്പ്യന്‍സ് ട്രോഫിക്കുളള ടീമിലുമുണ്ടായിരുന്നില്ല ബുംറ.

ഐപിഎലില്‍ ബുംറയുടെ തിരിച്ചുവരവിനായി വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. അതേസമയം താരത്തിന്റെ തിരിച്ചുവരവ് അവസാന ഘട്ടത്തിലാണ് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഐപിഎലില്‍ ഇനി വരാനിരിക്കുന്ന രണ്ട് മാച്ചുകള്‍ കൂടി താരത്തിന് നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. ബുംറയുടെ അസാന്നിദ്ധ്യം മുംബൈയ്ക്ക് വലിയ തിരിച്ചടി തന്നെയാണെങ്കിലും അദ്ദേഹം ഉടന്‍ സുഖം പ്രാപിക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് അവര്‍. നിലവില്‍ ബെംഗളൂരുവിലെ ബിസിസിഐ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ തിരിച്ചുവരവിനുളള കഠിനപ്രയത്‌നത്തിലാണ് ബുംറ.

തുടക്കത്തില്‍ പുറംവേദനയെ തുടര്‍ന്ന് അസ്വസ്ഥതകളുണ്ടായ താരം ഇപ്പോള്‍ അവസാന റൗണ്ട് ഫിറ്റ്‌നെസ് ടെസ്റ്റുകളിലേക്ക് കടക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ബിസിസിഐ മെഡിക്കല്‍ ടീമിന്റെ പച്ചക്കൊടി കിട്ടിയ ശേഷം മാത്രമേ മുംബൈ ടീമിനൊപ്പം ചേരാന്‍ താരത്തിന് സാധിക്കുകയുളളു. തിരിച്ചുവരവിനായി വളരെയധികം പ്രയത്‌നിക്കുന്ന താരം ഫിറ്റ്‌നസ് മൊത്തമായി തിരിച്ചുപിടിക്കാനുളള ശ്രമങ്ങളിലാണ്. ഐപിഎലിന് പിന്നാലെ ജൂണില്‍ ഇംഗ്ലണ്ടിനെതിരെയുളള അഞ്ച് ടെസ്റ്റുകളും താരത്തിന്റെ പദ്ധതികളിലുണ്ട്.