പ്രിയങ്കയും രാഹുലും രാഷ്ട്രീയത്തെക്കുറിച്ച് പഠിപ്പിച്ചു; കോണ്‍ഗ്രസ് വിളിച്ചാല്‍ രാഷ്ട്രീയത്തിലിറക്കം; മോഹം തുറന്നുപറഞ്ഞ് റോബര്‍ട്ട് വാദ്ര

കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തന്നെ ആവശ്യമെങ്കില്‍ രാഷ്ട്രീയ ലോകത്തേക്ക് ചുവട് വയ്ക്കാന്‍ തയ്യാറാണെന്ന് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര. പ്രിയങ്കയും രാഹുല്‍ ഗാന്ധിയുമാണ് രാഷ്ട്രീയത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ എനിക്ക് മനസിലാക്കി തന്നത്. അവരില്‍ നിന്ന് ധാരാളം കാര്യങ്ങള്‍ എനിക്ക് പഠിക്കാന്‍ സാധിച്ചിട്ടുണ്ട്. പ്രിയങ്ക ആദ്യം പാര്‍ലമെന്റില്‍ വരണമെന്ന് ഞാന്‍ എപ്പോഴും പറയുമായിരുന്നു, ഇപ്പോള്‍ അത് സാധ്യമായി, ഇനി തന്റെ അവസരത്തിനായി പാര്‍ട്ടി ക്ഷണിക്കുകയാണെങ്കില്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്നും വദ്ര പറഞ്ഞു.

ഗാന്ധി കുടുംബത്തിലെ അംഗമായതു മാത്രമാണ് രാഷ്ട്രീയവുമായുള്ള ബന്ധം. പക്ഷേ, ഒരോ തിരഞ്ഞെടുപ്പ് വരുമ്പോഴും തന്റെ പേര് മറ്റു രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ വലിച്ചിഴയ്ക്കും. പല പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ എന്റെ പേരാണ് ഉപയോഗിക്കുന്നത്.

അതേസമയം, ബെല്‍ജിയത്തില്‍ അറസ്റ്റിലായ വജ്ര വ്യാപാരി മെഹുല്‍ ചോക്സിയുടെ അറസ്റ്റ് നേട്ടമാണെന്നും അദേഹം പറഞ്ഞു. അറസ്റ്റ് രാജ്യത്തിന് വളരെ പ്രധാനപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതികള്‍ നടത്തിയ സാമ്ബത്തിക തട്ടിപ്പ് മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനായി മോഷ്ടിച്ച പണം ഉടന്‍ തിരിച്ചുപിടിക്കേണ്ടത് പ്രധാനമാണെന്നും റോബര്‍ട്ട് വാദ്ര പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തും മത്സരിക്കാനുള്ള താല്‍പര്യം വാദ്ര പ്രകടിപ്പിച്ചിരുന്നു. താന്‍ അമേത്തിയില്‍ മത്സരിക്കണമെന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ആവശ്യം ഉയരുന്നുണ്ടെന്ന് വാദ്ര അവകാശപ്പെട്ടിരുന്നു. എന്നാല്‍, കോണ്‍ഗ്രസിന്റെ വിശ്വസ്തനായ കിശോരിലാല്‍ ശര്‍മയെയാണ് അമേത്തിയില്‍ സ്ഥാനാര്‍ഥിയാക്കിയത്. മുന്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ ഒന്നരലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.