വഖഫ് നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ സംഘർഷം ഉണ്ടായ പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ സ്ഥിതി രൂക്ഷം. പ്രദേശത്തേക്ക് കൂടുതൽ അർദ്ധ സൈനികരെ അയക്കുകയാണ് കേന്ദ്രം. മുർഷിദാബാദിലേക്ക് കൂടുതൽ സേനയെ അയക്കാൻ തയ്യാറെന്ന് കേന്ദ്രം സംസ്ഥാന സർക്കാരിനെ അറിയിച്ചു. സംഘർഷത്തിൽ ഇതുവരെ മൂന്നുപേർ മരിച്ചു എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. 150 ഓളം പേർ അറസ്റ്റിലായി.
നിലവിൽ അഞ്ചു കമ്പനി ബിഎസ്എഫ് സേനയെ ഇവിടെ വിന്യസിച്ചിട്ടുണ്ട്. സംഘർഷം നിയന്ത്രിക്കാൻ പ്രദേശത്ത് കേന്ദ്രസേനയെ വിന്യസിക്കാൻ കൽക്കട്ട ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ ഹർജി പരിഗണിച്ചാണ് കോടതിയുടെ ഇടപെടൽ. മറ്റിടങ്ങളിലേക്ക് സംഘർഷം പടരാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചതായി സംസ്ഥാന സർക്കാർ വ്യക്തമാക്കി.
കേന്ദ്ര ആഭ്യന്തര സെക്രട്ടറി തുടർ സാഹചര്യം നേരിട്ട് വിലയിരുത്തും. ഇതിനിടെ വഖഫ് നിയമത്തിനെതിരായ പ്രതിഷേധത്തിൽ ത്രിപുരയിലും സംഘർഷമുണ്ടായി. ഉനകോട്ടി ജില്ലയിൽ നടന്ന പ്രതിഷേധത്തിൽ നിരവധി പൊലീസുകാർക്ക് പരിക്കേറ്റു.