സത്യപ്രതിജ്ഞ കഴിഞ്ഞ് രണ്ടാം ദിനം വാക്കുപാലിച്ചില്ലെന്ന് പറഞ്ഞു മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് മുന്‍ മുഖ്യമന്ത്രിയുടെ കത്ത്; ആപ്പിന് ഡല്‍ഹി സിഎമ്മിനെ കാണാന്‍ സമയം വേണം

ഡല്‍ഹിയില്‍ 27 വര്‍ഷങ്ങള്‍ക്ക് ശേഷം ബിജെപി അധികാരത്തില്‍ വന്നപ്പോള്‍ സുഷമ സ്വരാജിന്റെ പിന്‍ഗാമിയായി മുഖ്യമന്ത്രിയായത് രേഖ ഗുപ്തയാണ്. സത്യപ്രതിജ്ഞ കഴിഞ്ഞ് അധികാരത്തിലേറി രണ്ട് ദിവസം പിന്നിടുമ്പോള്‍ ബിജെപി മുഖ്യമന്ത്രിക്ക് ഡല്‍ഹിയുടെ മുന്‍മുഖ്യമന്ത്രി അതിഷിയുടെ വക കത്ത്. തിരഞ്ഞെടുപ്പ് വാഗ്ദാനം ബിജെപി പാലിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് രേഖ ഗുപ്തയ്ക്ക് ആംആദ്മി പാര്‍ട്ടി നേതാവ് കത്തയച്ചത്. ആദ്യ മന്ത്രിസഭാ യോഗത്തില്‍ വാക്ക് പാലിക്കാത്തതെന്ത് എന്ന ചോദ്യം ഉന്നയിച്ച് ആപ് നേതാക്കള്‍ ബിജെപി മുഖ്യമന്ത്രിയെ കാണാനിരിക്കുകയാണ്.

വ്യാഴാഴ്ച നടന്ന ആദ്യ ക്യാബിനറ്റ് യോഗത്തില്‍ സ്ത്രീകള്‍ക്ക് വാഗ്ദാനം ചെയ്ത ധനസഹായ പദ്ധതി പാസാക്കാത്തത് ബിജെപി സര്‍ക്കാരിന്റെ പരാജയമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ആംആദ്മി പാര്‍ട്ടി സര്‍ക്കാരിനെതിരെ പ്രതിഷേധത്തിന് ഒരുങ്ങുന്നത്. ബിജെപിയുടെ വാഗ്ദാനം നല്‍കലും തിരഞ്ഞെടുപ്പിന് ശേഷമുള്ള മുഖം തിരിക്കലും ചോദ്യം ചെയ്താണ് മുന്‍ ഡല്‍ഹി മുഖ്യമന്ത്രി അതിഷി പുതുതായി സത്യപ്രതിജ്ഞ ചെയ്ത മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് കത്തെഴുതിയിരിക്കുന്നത്.

ഡല്‍ഹിയിലെ സ്ത്രീകള്‍ക്ക് പ്രതിമാസം 2,500 രൂപ നല്‍കുന്ന പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഞായറാഴ്ച ആം ആദ്മി പാര്‍ട്ടി ലെജിസ്ലേച്ചര്‍ പാര്‍ട്ടിക്കൊപ്പം രേഖ ഗുപ്തയെ കാണാന്‍ സമയവും മുന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ഡല്‍ഹി മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ പറഞ്ഞാണ് അതിഷി ഡല്‍ഹി മുഖ്യമന്ത്രിയ്ക്ക് അയച്ച കത്ത് തുടങ്ങുന്നത്.

2025 ജനുവരി 31 ന് ഡല്‍ഹിയില്‍ സംഘടിപ്പിച്ച റാലിയില്‍ ഭാരതീയ ജനതാ പാര്‍ട്ടി നേതാവും രാജ്യത്തിന്റെ പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദി ജി ഡല്‍ഹിയിലെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും പ്രതിമാസം 2500 രൂപ വീതം നല്‍കുന്ന പദ്ധതി ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചതിന് ശേഷം നടക്കുന്ന ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ പാസാക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു.

സര്‍ക്കാര്‍ രൂപീകരിച്ചാല്‍ പ്രതിമാസം സ്ത്രീകള്‍ക്ക് 2500 രൂപ ബിജെപി സര്‍ക്കാര്‍ നല്‍കുമെന്നും ഇത് ആദ്യ ക്യാബിനറ്റില്‍ തന്നെ പാസാക്കുമെന്നുമാണ് റാലിയില്‍ നരേന്ദ്ര മോദി ഉറപ്പ് നല്‍കിയത്. ഇത് മോദിയുടെ ഉറപ്പാണെന്നും മോദിയുടെ ഗ്യാരന്റിയാണെന്നും വലിയ രീതിയില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ആദ്യ ക്യാബിനെറ്റ് യോഗം കഴിഞ്ഞിട്ടും ഇതിന് എന്ത് സംഭവിച്ചു എന്ന ചോദ്യമാണ് അതിഷി ഉന്നയിക്കുന്നത്. ബിജെപിയുടെ നേതൃത്വത്തിലുള്ള ഡല്‍ഹി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുകയും ഫെബ്രുവരി 20ന് ആദ്യ മന്ത്രിസഭാ യോഗം ചേരുകയും ചെയ്തു. എന്നാല്‍ രേഖ ഗുപ്തയുടെ മന്ത്രിസഭ ഇതുവരെ പദ്ധതി പാസാക്കിയില്ലെന്നും അതിഷി ചൂണ്ടിക്കാട്ടി. ഡല്‍ഹിയിലെ അമ്മമാരും സഹോദരിമാരും മോദിജിയുടെ ഉറപ്പില്‍ വിശ്വസിച്ചിരുന്നു, ഇപ്പോള്‍ അവര്‍ വഞ്ചിക്കപ്പെട്ടതായി കരുതുന്നുവെന്നും അതിഷി കൂട്ടിച്ചേര്‍ത്തു. എഎപി പ്രതിനിധി സംഘത്തെ ഞായറാഴ്ച മുഖ്യമന്ത്രി കാണാന്‍ തയ്യാറാണമെന്നും അവരുടെ ആശങ്കകള്‍ പരിഹരിക്കാനും പദ്ധതിയില്‍ കൃത്യമായ നടപടി സ്വീകരിക്കാനും തയ്യാറാവണമെന്നും അതിഷി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

Read more